Saturday, 16 March 2013

എന്ന്‍ സ്വന്തം "ക്ലാര "

അതിരാവിലെ തന്നെ കുളിച്ചൊരുങ്ങി എയര്‍പോര്ട്ടിലേക്ക് പോവുമ്പോള്‍ ഉള്ളില്‍ അടങ്ങാത്ത സന്തോഷമായിരുന്നു ,"ക്ലാര"വര്‍ഷങ്ങളുടെ ഫേസ്ബുക്ക്‌ പ്രണയത്തിനോടുവില്‍ ഇന്ന്‍ അവളെ നേരിട്ട് കാണുകയാണ് , ഫേസ്ബുക്കിലെ ചുവരുകളില്‍ കണ്ട അവളുടെ സുന്ദരമായ രൂപങ്ങള്‍ മാത്രം മനസ്സില്‍ ,
"ക്ലാര" ഇന്നൊരു വീട്ടമ്മയാണ് ,രണ്ട് കുട്ടികളുടെ അമ്മ .ഒരു പാവം പിടിച്ച അമേരിക്കന്‍ മലയാളിയുടെ ഭാര്യ.പക്ഷെ ഞങ്ങളുടെ പ്രണയത്തിന് അതൊന്നും ഒരു തടസ്സമായിരുന്നില്ല .രാത്രിയുടെ അന്ത്യ യാമങ്ങളില്‍ ഭര്‍ത്താവും കുഞ്ഞുങ്ങളും ഉറങ്ങുന്ന സമയത്ത് അവള്‍ വിലപിടിച്ച സമ്മാനങ്ങളുമായി ചാറ്റ് റൂമില്‍ പ്രത്യക്ഷപെടാറുണ്ടായിരുന്നു, 

എയര്‍പോര്ട്ടില്‍നിന്നും പുറത്തേക്ക് കയ്യും വീശി ഓറഞ്ച് നിറമുള്ള സാരിയുമെടുത്ത് കുണുങ്ങി കുണുങ്ങി വരുന്ന അവളെ കണ്ടപ്പോള്‍ നെഞ്ചിടിപ്പ് കൂടി .ഓടി ചെന്ന്‍ കെട്ടി പിടിക്കാനാണ് തോന്നിയത്. അപ്പോഴേക്കും കാഴ്ചയില്‍ അഭിഭാഷകനെന്ന്‍ തോന്നിക്കുന്ന ഒരാള്‍ കൈ കൊടുത്ത് ബാഗ് കയ്യിലെടുത്ത് അവളെയും കൊണ്ട് നടന്നു ,കാര്‍ പാര്‍ക്കിംഗ് ഏരിയയില്‍ വെച്ചാണ് അവള് എന്നേ കണ്ടത് .അപ്പോഴേക്കും അവളെ വശീകരിക്കാന്‍ വേണ്ടി എന്‍റെ മുഖത്തിട്ട മേക്കപ്പുകള്‍ വിയര്‍പ്പില്‍ കുത്തിയൊലിക്കുന്നുണ്ടായിരുന്നു.

"ഹായ് സുമേഷ് ,എന്തൊക്കെയുണ്ട് വിശേഷം ,"

"ഹായ് "സുഖമില്ലാത്ത ഒരു ഹായ് പറഞ്ഞു എന്നിട്ട് കൂടെയുള്ള വക്കീലിനെ നോക്കി.

"നിനക്കറിയില്ലേ ഇവിടെ ഈ തിരുവനന്തപുരത്തെ പ്രശസ്തനായ വക്കീലാ ഇദ്ദേഹം ADV .ശശിധരന്‍ ,ഞങ്ങളും ഫേസ്ബുക്ക്‌ ഫ്രണ്ട്സാ,"

കാഴ്ചയില്‍ എന്നെക്കാളും സുമുഖന്‍ ഉയരവും കൊള്ളാം മനസ്സില്‍ ഉണ്ടാക്കിയ കൊട്ടാരങ്ങളില്‍ ജോക്കറിന്റെ ഒരു ചീട്ട് തെളിഞ്ഞു കാണുന്നു.

"എന്നാ പിന്നെ കാണാം ഞങ്ങള്‍ക്ക് ധാരാളം കാര്യങ്ങള്‍ സംസാരിക്കാനുണ്ട് ,രണ്ട് ദിവസം ഞങ്ങള്‍ ഒരുമിച്ചുണ്ടാവും സുമേഷിനെ ഞാന്‍ വിളിക്കാം,ഫോണ്‍ നമ്പര്‍ പഴയത് തന്നെയല്ലേ "

"അതേ" ഞാന്‍ തലയാട്ടി.പിന്നെ അവര്‍ ഒരുമിച്ച് കാറില്‍ കയറി പോയ്‌ മറഞ്ഞു.നിരാശനായി റൂമിലേക്ക് തിരിച്ചു നടന്നു.ഫ്രിഡ്ജില്‍ കരുതിയിരുന്ന വിലകൂടിയ മദ്യകുപ്പികളിലോരണ്ണം പൊട്ടിച്ചു ബോധം കെടുവോളം മോന്തികുടിച്ചു.

രണ്ടു ദിവസത്തിനു ശേഷം അവളുടെ ഫോണ്‍ കോള്‍.,
"സുമേഷ് എത്രയും പെട്ടന്ന് "മസ്കറ്റ്ഹോട്ടലില്‍"' റൂം നമ്പര്‍ 176ല്‍ വരണം "

അടങ്ങാത്ത ദേഷ്യമുണ്ടെങ്കിലും പോയി ,റൂമിന്‍റെ  കോളിംഗ് ബെല്‍ അമര്‍ത്തിയപ്പോ അപ്സരസ്സ് പോലെ നേരിയ നൈറ്റിയും ധരിച്ച് അവളെന്‍റെ മുന്നില്‍,ഒരുക്കി വെച്ച ബെഡ്റൂമിലെ ടാബിളിന്റെ മേല്‍ രണ്ട് ഗ്ലാസുംപകുതിയിലധികം കുടിച്ചു തീര്‍ത്ത  മദ്യകുപ്പിയും.

"രണ്ട് ദിവസം ശശിയേട്ടന്റെ കമ്പനി കിട്ടി,ഇഷ്ടന്‍മദ്യം കൈ കൊണ്ട് തൊടില്ല,ഇത് ഞാന്‍ കുടിച്ചു തിര്‍ത്തതാണ് " നാക്ക് കുഴഞ്ഞ് അവള്‍ പറയുമ്പോള്‍ ഉള്ളില്‍ സഹതാപം.എന്തിന് ഇവള്‍ സ്വയം നശിക്കുന്നു ,

"എനിക്ക് ഒരാളുടെ മാത്രം തടവറയില്‍ നില്‍ക്കാന്‍ കഴിയില്ല ഇങ്ങനെ പറന്നു പറന്നു നടക്കണം "

"അപ്പൊ ക്ലാരെ നിന്‍റെ വിജയേട്ടനും കുട്ടികളും "

"ഞാന്‍ അവരെയൊക്കെ കുറച്ചു ദിവസത്തേക്ക് ഉപേക്ഷിച്ചു വന്നിരിക്കുകയാ നിന്നേ കാണാന്‍ " 

"എന്നിട്ട് എന്നെയല്ലല്ലോ ആ വക്കിലിനെയല്ലേ ആദ്യം കണ്ടത് "

"അല്ലേലും ഈ ആണുങ്ങള്‍ എല്ലാം സ്വാര്‍ത്ഥന്‍മാരാ ,എനിക്ക് നിന്റെത് മാത്രമാവാനും കഴിയില്ല,എല്ലാവരേയും സന്തോഷിപ്പിക്കണം,അയാള്‍ക്ക് തിരക്കായിരുന്നു ,ഹൈകോടതിയില്‍ വരേ വാദിക്കുന്ന വക്കിലല്ലേ അയാള്‍ .പക്ഷെ നിന്നോട് എനിക്ക് അവരോടൊന്നും തോന്നാത്ത ഒരിഷ്ടമുണ്ട് "

പിന്നേ അവള്‍ ഒഴിച്ചു തന്ന മദ്യം കഴിച്ച് വര്‍ഷങ്ങളായി നാഭിയില്‍ അവള്‍ക്കായി കരുതിവെച്ച ചൂട് പകര്‍ന്നു കൊടുത്ത് തളര്‍ന്നുറങ്ങി ,രാവിലെ എഴുന്നേറ്റപ്പോള്‍ അവളെ കാണാനില്ല ,ഒരു കത്ത് ബെഡ് റൂം ലാമ്പിന്‍റെ താഴെ ,

"ഞാന്‍ പോകുന്നു ,നല്ല ഒരു രാത്രി എനിക്ക് സമ്മാനിച്ചതിന്നു നന്ദി,ഇനി എപ്പോഴെങ്കിലും കാണാം ".....................................................എന്ന്‍ സ്വന്തം "ക്ലാര "

Tuesday, 5 March 2013

ഒരു മത മൈത്രീ ആഘോഷത്തിന്‍റെ ഓര്‍മ്മയില്‍

"ഹേ മന്‍സ്യാ ഒന്നെണീറ്റേ ഇന്നല്ലെ തിരുവോണം എന്നിട്ടു൦ ക്രിസ്തുമസ്സ് അപ്പൂപ്പൻമാരെയൊന്നും കാണണില്ലlല്ലോ "

പാത്തുമ്മായുടെ ആ വേവലാതി ബഷീറിക്കാക്ക് സഹിച്ചില്ല 

"കഴിഞ്ഞ ഓണത്തിന് ക്രിസ്തുമസ്സ് അപ്പൂപ്പന്‍ സ്കൂളില് ദേശീയ പതാക ഉയര്‍ത്തി പുല്ല് പറിച്ച് സേവനവാരമനുഷ്ഠിച്ച് പെരുന്നാളിന്‍റെ കോഴിബിരിയാണി തിന്നാന്‍ കൃഷ്ണേട്ടന്‍റെ വീട്ടിലേക്ക് പോയത്പോലെയെങ്ങാനും ഇക്കൊല്ലവും പോയോ ആവോ "

"ഗ്രേസി അമ്മാമയുടെ വീട്ടില് കഴിഞ്ഞ ചെറിയ പെരുന്നാളിന് ഉമ്മൂമ്മമാർ അതി രാവിലെ കുളിച്ചു കുറീം തൊട്ട് തിരുവാതിര കളിച്ചു പോലും , അതുപോലെ ഈ ഓണത്തിന് ഞമ്മളെ കുടീലും ഒരു ഒപ്പന ബേണം" 

"അന്‍റെ ഹലാക്കിലെ ഒപ്പന ,ഇജ്ജ് ആ ഷര്‍ട്ട് ഇങ്ങട്ട് എട്ത്തേ ഇന്ന്‍ ബെള്യാഴ്ചയാ ദിവസം കൊയ്ത്ത് പാട്ടും പാടി മാവേലി മന്നന്‍ വല്ല്യേപള്ളീല് മത പ്രസംഗം നടത്തണ ദിവസം "

"ഇന്‍റെ കര്‍ത്താവേ ഈ കൊല്ല൦ തിരുവോണവും വെള്യാഴച്ചയും ഒരുമിച്ചാണല്ലോ ഇക്കാ ,കൊറച്ച് പായസം കുടിച്ചിട്ട് പോകാം "

"അനക്ക് ഓര്‍മ്മണ്ടോ പാത്തോ, മ്മടെ ചെറുപ്പത്തില് വല്യ പെരുന്നാളിന് എട്ട് തട്ടുള്ള അത്തപ്പൂക്കളവുമൊരുക്കി സാന്താക്ലോസിനെയും  പ്രതീക്ഷിച്ചിരിക്കുന്ന ആ ബാല്യ കാലം അതെത്ര സുന്ദരം"

"ഹും ഓര്‍മ്മയുണ്ടോ എന്നോ ,അന്ന്‍ സാന്താക്ലോസ്സ് അപ്പൂപ്പന്‍ ഓലക്കുടയും ചൂടി നിസ്ക്കാര തഴമ്പില്‍ തടവി ആവി പറക്കുന്ന ബിരിയാണി ചെമ്പില്‍ നിന്നും ബിസ്മിയും ചൊല്ലി ഒരു പിടി ഉരുള ഉരുട്ടി തിന്നുംബോള് ഞമ്മള് കുട്ട്യോള്‍ടെ വായില്‍ കപ്പലോടിക്കാന്‍ വെള്ളം. ആ കപ്പലീനെല്ലേ ഇങ്ങള് ഞമ്മളെ പ്രേമിച്ചത് "

"ഇജ്ജ് പറ്യേണതൊക്കെ ശരിയാ പാത്തൂ ,അന്നൊക്കെ ആണ്ടിലൊരിക്കല്‍ മാവേലി മന്നന്‍ കൃസ്തുമസ്സിന് സമ്മാനമായി കൊണ്ടതരുന്ന പെരുന്നാള്‍ ഉടുപ്പുകളെ പുതിയതായി ഉണ്ടാവൂ ,പഞ്ഞകാലം.അന്നത്തെ ഇന്‍റെ ആ വള്ളി ട്രൌസര്‍ കോലം അനക്ക് ഓര്‍മ്മണ്ടോ ?"

"ഉം ഓണക്കോടിയുമുടുത്ത് ജാഢയോടെ വിഷുവിന് പെരുന്നാള് നിസ്കരിക്കാൻ പോണ ഇങ്ങളുടെ മുഖത്തെ അതിരുകളില്ലാത്ത അന്നത്തെ ആ സന്തോഷം , ഹോ അത് പറഞ്ഞറിയികാന്‍ വയ്യ ഇന്‍റിക്കാ "

"ബല്ല്യ പെരുന്നാളിന്‍റെ അന്ന്‍ ആരും കാണാത്ത മുറിയുടെ മൂലയില്‍ ഒളിച്ച് കളിച്ച് ഞമ്മള്‍ കാട്ടി കൂട്ടിയ കാര്യങ്ങള് , അക്കരക്കാവിലെ ഉത്സവത്തിന് മൊയ്തീന്‍മൊല്ലാക്ക ഉറഞ്ഞു തുള്ളിയപ്പോ മൂപ്പര്‍ടെ മുന്നില്‍ കുബസാരിച്ചതും,മീന്‍ വാങ്ങാന്‍ തന്ന പൈസേന്ന് ഇസ്കിയ രണ്ടുറ്പ്യ മൂപ്പര്‍ടെ കയ്യില് ദക്ഷിണയായി കൊടുത്തതും ഇന്നലെ കഴിഞ്ഞത് പോലെ തോന്നുന്നു ,." 

"ഇന്നത്തെ പെരുന്നാളൊക്കെ എന്ത്, അന്നൊക്കെ കണിക്കൊന്ന പൂക്കുമ്പോള്‍ പെരുന്നാളിന്‍റെ വരവറിയിച്ച് പാണന്‍മാര്‍ നാടോട്ടാകെ കരോള്‍ ഗാനം പാടി നടക്കും ,പാണന്‍മാരുടെ ഡ്രംസിന്‍റെ താളം കേട്ട് മുത്തശ്ശിമാര്‍ മൈലാഞ്ചി അരക്കുന്ന പണി തുടങ്ങും , ഞങ്ങള് കുട്ടികളുടെ മൂക്കിലേക്ക് അപ്പോഴേക്കും പോത്തിറച്ചി വരട്ടിയ മണം അടിച്ചു കയറിയിട്ടുണ്ടാവും. അതൊക്കെ ഓര്‍ക്കുമ്പോ ഇന്‍റിക്കാ ആ ചെറുപ്പ കാലത്തേക്ക് തിരിച്ചു നടക്കാന്‍ തോന്നുന്നു ,"

"ഇജ്ജ് ഇബടെ ആലോജിച്ച് ഇരുന്നോ ഞമ്മള് പള്ളീപോയി വരാം "

"ബരുമ്പോ ഇനിക്ക് ഒരു പരിപ്പ് വട കൊണ്ടത്തരുമോ ഇതാ പൈസ"

"ങേ !! ഹനക്ക് എബിടുന്നാടീ ഇത്രേം പൈസ "

"അത് പിന്നെ കഴിഞ്ഞ ശിവരാത്രീടന്ന് ഉപ്പൂപ്പ തന്ന വിഷുക്കൈനീട്ടമാ "

ഹോ !!! ഒരു ദീര്‍ഘ നിശ്വാസത്തോടെ ബഷീര്‍ക്ക പള്ളീയിലേക്ക് നടന്നു പാത്തുമ്മ അടുക്കളയിലേക്കും