Friday, 5 September 2014

സംഘുപരിവാറിന്‍റെ ദേശസ്നേഹം

ഇന്ത്യയിയില്‍ മുസ്ലിംകള്‍ക്ക് എതിരെ ഒരു വലിയ അജണ്ട നടപ്പാക്കാന്‍ ഉദ്ദേശിച്ചുള്ള കെണിയാണ് ഇന്ത്യയിലെ അല്‍കോയ്ദാ ബ്രാഞ്ച് , എന്‍റെ അറിവില്‍ SDPI പോലുള്ള സംഘടനയില്‍ പ്രവര്‍ത്തിച്ചവര്‍ പോലും മാറി ചിന്തിച്ച് വരുന്ന സമയമാണ് , ഇന്ത്യയില്‍ മുസ്ലിംകള്‍ക്ക് ഒരു തീവ്രവാദ സംഘടനയുടെ ആവശ്യമില്ല ,അത്തരം സംഘടനകല്‍കൊണ്ട് മുസ്ലിംകള്‍ക്ക് നഷ്ടം മാത്രമേ ഉണ്ടായിട്ടുള്ളൂ എന്ന തിരിച്ചറിവാണത് , 

അത്തരം സംഘടനകളുടെ തളര്‍ച്ച വലിയതോതില്‍ ബാധിക്കുന്നത് ഹിന്ദുത്വ വര്‍ഗീയതക്കാണ് ,അവര്‍ക്ക് നേരിടാന്‍ ഒരു വിഭാഗമില്ലാതാവുകയാണ് ,അപ്പോ വേണ്ടത് അങ്ങനെ ഉള്ളവരെ ഉണ്ടാക്കുക എന്നതാണ് ,കാലാകാലങ്ങളായി അമേരിക്കയും ഇസ്രായീലും ഒക്കെ നടത്തി പോരുന്ന അവരുടെ പദ്ധതി BJP ഇന്ത്യയില്‍ നടത്താന്‍ പോവുകയാണ് ,ഇതിനെതിരെ അണിനിരക്കേണ്ടത് ഇന്ത്യയെ സ്നേഹിക്കുന്ന ഇന്ത്യക്കാരെ സ്നേഹിക്കുന്ന ഒരു ഭാരതീയന്‍റെയും കടമയാണ് , 

ഭാരതാംബയെ സ്നേഹിക്കുന്നു എന്ന്‍ പറയുന്ന സംഘികള്‍ക്ക് ഭാരതത്തില്‍ ഉള്ളവരെ സ്നേഹിക്കാനാവുന്നില്ല , ഇന്ത്യയിലുള്ള മുസ്ലിമും ഹിന്ദുവും ക്രിസ്ത്യനും എല്ലാം ഇന്ത്യക്കാര്‍ തന്നെയാണ് ,ഇന്ത്യയിലുള്ളവരെ സ്നേഹിക്കാതെ എങ്ങനെ ഇന്ത്യയെ സ്നേഹിക്കാനാവും ,ഇവര്‍ സ്നേഹിക്കുന്നത് വെറും മണ്ണിനെ മാത്രമാണോ ? അത്തരക്കാരെയാണ് രാജ്യ ദ്രോഹത്തിന്‍റെ പേരില്‍ തുറങ്കില്‍ അടക്കേണ്ടത് , ഓരോ ഇന്ത്യക്കാരനും തല ഉയര്‍ത്തി പിടിച്ച് നടക്കാന്‍ കഴിയുന്ന ഭരണമാണ് ഇന്ത്യയില്‍ വേണ്ടത് ,ക്രിമിനലുകള്‍ക്ക് പേടി സ്വപ്നമാവുന്ന ഭരണം , ഇവിടെ നിരപരാതികള്‍ വെറുതെ ഇത്തരം ചീളു കേസ്സുകളെ പേടിച്ച് നടക്കുകയാണ് , 

കോഴിക്കോട്ടും മലപ്പുറത്തുമെല്ലാം ഒസാമ ബിന്‍ ലാദന്‍റെ പേരില്‍ ചിക്കന്‍ സ്റ്റാളും, ബ്യൂട്ടിപാര്‍ലറും, തുണിക്കടയുമൊക്കെ ധാരാളം ഉണ്ട് എന്ന്‍ സുരേന്ദ്രന്‍ ഏഷ്യാനെറ്റ് ന്യൂസില്‍ പറയുമ്പോള്‍ അങ്ങനെ ഒരു കടയും മലപ്പുറത്തോ കോഴിക്കോടോ ഇല്ല എന്നത് നഗ്നമായ സത്യം തന്നെയാണ് . സുരേന്ദ്രനേ പോലുള്ളവര്‍ ചാനല്‍ സ്റ്റുഡിയോയില്‍ ഇരുന്ന് ഇങ്ങനെ പറയുമ്പോള്‍ അതെല്ലാം സത്യമെന്ന് കരുതുന്നുണ്ടാവും . മലപ്പുറത്ത് ഹിന്ദുക്കള്‍ അനുഭവിക്കുന്ന പീഡനങ്ങളെ കുറിച്ചും ബി.ജെ.പിയുടെ ദേശീയ നേതാവായ സുബ്രഹ്മണ്യസ്വാമി ഇതുപോലെ ദേശീയ ചാനലുകള്‍ ഇരുന്ന് പറയാറുണ്ടല്ലോ, എന്നാല്‍ മലപ്പുറത്ത് വസിക്കുന്ന ഹിന്ദുക്കളുടെ സുഖം എന്താണെന്ന് അവര്‍ വന്ന്‍ അനുഭവിക്കണം ,ഹിന്ദു ഭൂരിപക്ഷമുള്ള വേറെ സംസ്ഥാനങ്ങളിലെ ജില്ലകളില്‍ മുസ്ലിംകള്‍ മാത്രമല്ല ഹിന്ദുക്കളും അനുഭവിക്കുന്ന നരക യാതനകളിലേക്ക് ഏഷ്യാനെറ്റ് പോലുള്ളവര്‍ തങ്ങളുടെ ക്യാമറാ കണ്ണുകള്‍ തുറന്നു വെക്കണം ,

ഇനിയും ഒരു വര്‍ഗ്ഗീയ കലാപത്തിന് വേണ്ടിയാണോ ഇതൊക്കെ ചെയ്യുന്നത് എന്ന്‍ സംശയിക്കാതെ വയ്യ. ഇന്ത്യ എന്ന രാജ്യത്തിന്‍റെ വളര്‍ച്ച സ്വപ്നം കാണുന്ന പ്രവാസികള്‍ അടക്കമുള്ളവര്‍ കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത ഒന്നാണ് അത് ,വര്‍ഗ്ഗീയ കലാപങ്ങള്‍ക്കിടയില്‍ നേട്ടം കൊയ്യാന്‍ കൊതിക്കുന്നവര്‍ കാറ്റ് വിതച്ച് കൊടുംങ്കാറ്റ് കൊയ്യുകയാണ് , 

ഈ കളികള്‍ എല്ലാം മുന്‍കൂട്ടി മനസ്സിലാക്കാന്‍ കഴിയുന്ന ഒരു ജനതയാണ് ഇവിടെയുള്ളത് എന്ന കാര്യം മറക്കരുത്,

Friday, 22 August 2014

സ്നേഹത്തില്‍ പൊതിഞ്ഞ കഴുത്തറപ്പന്‍ ഗള്‍ഫ് ഹോസ്പിറ്റലുകള്‍

ചെവിയില്‍ ചെറിയ ഒരു ഇന്‍ഫെക്ഷന്‍ കാരണം സഹിക്കാന്‍ കഴിയാത്ത വേദനയുമായാണ് മസ്കറ്റിലെ പ്രശസ്തമായ ഒരു ഹോസ്പിറ്റലില്‍ പോയത് ,അവിടത്തെ END specialist ഒരു ലേഡീ ഡോക്ടറാണ് എന്നറിഞ്ഞു ഉള്ളില്‍ ഒരു ലഡു പൊട്ടി    ,കൌണ്ടറില്‍ നിന്നും 3 ഒമാന്‍ റിയാലിന്‍റെ ടോക്കനും വാങ്ങി  ഡോക്ടറുടെ റൂമിലേക്ക് നടന്നു ,ഡോ :രാജ രാജേശ്വരി എന്ന ബോര്‍ഡ് വായിച്ചപ്പോള്‍ ലഡു പൂര്‍വസ്ഥിതിയിലായി.വയസ്സായ ലേഡീ ഡോക്ടര്‍ ആയിരിക്കണം ,  
എന്‍റെ നമ്പറായ 12 ഡോക്ടറുടെ റൂമിന്‍റെ വാതിലിലെ ഇലക്ട്രോണിക് ഡിസ്പ്ലേയില്‍ എഴുതി കാണിച്ചപ്പോള്‍ വാതില്‍ തുറന്ന്‍ അകത്തേക്ക് പോയി ,

സുന്ദരിയായ ഡോക്ടര്‍ വീണ്ടും വീണ്ടും ലഡു പൊട്ടി ,സമയമെടുത്ത് പരിശോധിച്ചു ,ചെവിയില്‍ മരുന്ന്‍ വെച്ചു തന്നു ,അസ്സമയത്തെ കുളിക്കെതിരെ ശ്വാസിച്ചു ,പുറത്തേക്ക് ഗുളിക എഴുതി തന്നു ,അഞ്ചു ദിവസം കഴിഞ്ഞിട്ട് വരാനും  പറഞ്ഞു ,ആ സൌന്ദര്യവും നല്ല സ്വഭാവവും പിന്നെ കിളികൊഞ്ചല്‍ പോലുള്ള ആ ശബ്ദം   എല്ലാം എന്നെ ഡോക്ടറുടെ ആരാധകനാക്കി ,

20 ഒമാന്‍ റിയാലിന്‍റെ മരുന്ന്‍ വാങ്ങി ,(ഏകദേശം 2700/-ഇന്ത്യന്‍ രൂപ ), റൂമില്‍ വന്നയുടനെ facebook തുറന്നു യുവയിലൂടെ വെറുതെ കണ്ണോടിച്ചു ,ഫ്രെണ്ട് റിക്വസ്റ്റില്‍ വെറുതെ ഡോക്ടറുടെ പേര് സര്‍ച്ച് ചൈതു ,ആ ഉദ്യമം പരാചയപ്പെട്ടു ,ഡോക്ടര്‍ക്ക് facebook ID ഇല്ല ,ഒരാഴ്ച കഴിഞ്ഞിട്ടും വേദനക്ക് ആശ്വാസമില്ല ,
ഒരു ദിവസം സരസ്വതി ഫോണില്‍ വിളിച്ചപ്പോള്‍ വേദനകോണ്ട് സംസാരിക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു ,"ബുദ്ധിമുട്ടാണെങ്കില്‍ വേറെ ഒരു ഡോകടറുണ്ട് നമുക്ക് അങ്ങോട്ട് പോകാം അവിടെയാവുമ്പോ ഫീസും കുറവാ ",എന്നൊക്കെ പറഞ്ഞു ,പക്ഷേ ഞാന്‍ സരസ്വതിയുടെ വാക്ക് ചെവികൊള്ളാതെ പഴയ ഡോകടരുടെ അടുത്തേക്ക് തന്നെ വീണ്ടും പോയി ,
അസുഖം മാറിയില്ല എന്നറിഞ്ഞപ്പോ കക്ഷിക്ക് (ഡോക്ടര്‍ക്ക് )സംങ്കടം,പിന്നെ ചെവിയില്‍ എന്തലാമ്മോ ഇട്ട് ക്ലീന്‍ ചൈത് മരുന്ന്‍ വെച്ച് കെട്ടി ,അന്നും പുറത്തേക്ക് മരുന്ന്‍ എഴുതി ,25 റിയാല്‍ (3500/-ഇന്ത്യന്‍ രൂപ ),നാളെ  ഒന്നൂടെ വരണം എന്ന്‍ ഡോക്ടര്‍ ചട്ടം കെട്ടി ,വെറും മൂന്നു റിയാലിന് ഡോക്ടര്‍ എന്തല്ലാമാണ്  ചൈതു തന്നത് ,ക്ലീന്‍ ചെയ്യുന്നു മരുന്ന്‍ വെച്ച് കെട്ടി തരുന്നു ,ഓരോ ദിവസവും മണിക്കൂറുകള്‍ നീണ്ട പ്രയത്നം ,നല്ല ഡോക്ടര്‍ ,മാലാഖ എന്നൊക്കെ വിളിക്കാന്‍ തോന്നി ,
പിറ്റേ ദിവസം വേദനയെല്ലാം മാറി എന്നാലും ഡോക്ടര്‍ പറഞ്ഞതല്ലെ ഒന്നൂടെ പോയി നോക്കാമെന്നും കരുതി വീണ്ടും പോയി ,15 മിനുറ്റ് കൊണ്ട് പരിശോധന കഴിഞ്ഞു ,
"എല്ലാം സുഖമായി ഇനി ചെവിയിലെ മരുന്ന്‍ വെച്ച പഞ്ഞിയെല്ലാം മാറ്റാം  "

എന്തു നല്ല ഡോക്ടര്‍

അവസാനം കംബ്യൂട്ടറില്‍ നോക്കി ഒരു ബില്ല് എഴുതി തന്നു ,"ഇതുവരെ പരിശോധിച്ചതിന്റെ ബില്ലാണിത് "
കണ്ണ്‍ തള്ളിപ്പോയി 50 റിയാല്‍ (6900/-ഇന്ത്യന്‍ രൂപ )."ഇങ്ങനെ ഒരു ഫീസുണ്ടോ "

"ങാ ,ഉണ്ട് അത് കൌണ്ടറില്‍ അടച്ച് ബില്ല് ഇവിടെ കൊണ്ട് തരണം "

ഒരു രക്ഷയുമില്ല അതും അടച്ച് ബില്ല് ഡോക്ടറുടെ റൂമില്‍ കൊണ്ട് കൊടുക്കുമ്പോള്‍ മറ്റൊരു രോഗി അല്ല മറ്റൊരു ഇര ഡോക്ടറുടെ മുന്നില്‍ .

മൂധേവി ഒരു കാലത്തും ഗുണം പിടിക്കില്ല എന്‍റെ 13000/-ഇന്ത്യന്‍ രൂപയാ ഒറ്റയടിക്ക് ,നാട്ടിലാണെങ്കില്‍ കൂടിയാല്‍ 1000/-രൂപകൊണ്ട്   കഴിയുന്ന ഒരസുഖം,സരസ്വതിയുടെ വാക്ക് കേട്ട് മറ്റേ ആ ഡോക്ടറെ കണ്ടാല്‍ മതിയായിരുന്നു ........

മൈസൂര്‍ കല്യാണം


ബാംഗ്ലൂരിലേക്കുള്ള ഒരു  യാത്രയിലാണ് ആ ഉമ്മയെ കണ്ടത്,ബസ്സില്‍ ക്ഷീണിച്ച് ഉറങ്ങുകയായിരുന്നു അവര്‍, വാര്‍ദ്ധക്യം ആ മുഖത്ത് ചുളിവുകള്‍ വീഴ്ത്തിയിരിക്കുന്നു, കാറ്റത്ത് നെരച്ച തലമുടികള്‍ പാറിക്കളിക്കുന്നു ,മുഷിഞ്ഞ കറുത്ത തട്ടം നേരെയാക്കാന്‍ ഉറക്കത്തിലും അവര്‍ ശ്രമിക്കുന്നുണ്ട്, ബസ്സ് ഒരു ഘട്ടറില്‍ കയറി ഇറങ്ങിയപ്പോ ഉണര്‍ന്ന അവര്‍ കയ്യിലുള്ള ബാഗില്‍ നിന്നും ഒരു ഓറഞ്ച് എടുത്ത് തിന്നാന്‍ തുടങ്ങി . അവരെ നോക്കി ഇരുന്ന്‍ ഞാനും പതുക്കെ ഉറക്കത്തിലേക്ക്,

ഉണര്‍ന്നപ്പോ ബസ്സ് ബാംഗ്ലൂരില്‍ എത്തിയിരിക്കുന്നു, ഒന്ന്‍ മൂരിനിവര്‍ന്ന് ബാഗും എടുത്ത് പുറത്തേക്കിറങ്ങി .നല്ല ചൂട് ,നേരത്തെ വിളിച്ച് പറഞ്ഞതിന്‍ പ്രകാരം സുഹൃത്തും ഭാര്യയും പിക്ക് ചെയ്യാന്‍ വന്നിട്ടുണ്ട് , അവരെ കണ്ട സന്തോഷത്തില്‍ കുശാലാന്വേഷണം  നടത്തുംബോള് ആ ഉമ്മ അരികിലേക്ക് വന്നു ,

"കുട്ട്യേ ഈ അഡ്രസ്സ് എവിടേന്ന് അറിയോ ?"

കയ്യില്‍ ചുരുട്ടി പിടിച്ച ആ തുണ്ട് കടലാസ്സ് സുഹൃത്ത് വാങ്ങി നോക്കി ,സുഹൃത്തിന് ആ സ്ഥലം അറിയാം ,
     
"നേരെ പോയാല്‍ ട്ടാക്സി കിട്ടും അവര്‍ക്ക് കാണിച്ചു കൊടുത്താമതി അവര്‍ കൊണ്ട് വിട്ടോളും "

"എനിക്കിബടെയൊന്നും അറിയൂല്ല ഒന്ന്‍ സകായിക്കാന്‍ പറ്റ്യോ ?"

"ഞങ്ങള്‍ക്ക് ധാരാളം ജോലിയുണ്ട് തള്ളേ  വേറെ ആരോടെങ്കിലും ചോദിക്ക് " സുഹൃത്ത് അവരെ പുച്ഛത്തോടെ ആട്ടിയോടിച്ച് എന്‍റെ ബാഗുമായി നടന്നകന്നു , കൂടെ ഞാനും യാന്ത്രികമായി ,,,,,,,,,,

പിന്നെ അവന്‍റെ പുതിയ വിദേശ നിര്‍മ്മിത കാറിലേക്ക് ഏസിയുടെ തണുപ്പും ചെറിയ സംഗീതവും, കാര്‍ റോഡില്‍ കുതിച്ചു നീങ്ങുകയാണ്. അവന്‍ വാ തോരാതെ സംസാരിക്കുന്നുണ്ട് ,ഓഹരി വിപണി ചാഞ്ചാട്ടം പെട്രോള്‍ വില , പുതിയ പബ്ബുകളുടെ ബിസിനസ്സ് സാധ്യത , പക്ഷേ ഞാന്‍ അപ്പോഴും ആ ഉമ്മയിലായിരുന്നു ,ആ മുഖത്തെ ദയനീയത മനസ്സീന്നു പോകുന്നില്ല ,കുറ്റബോധം വല്ലാണ്ട് വേട്ടയാടുന്നു .സഹായം നിരസിക്കുക എന്ന മഹാ പാതകം ചൈതിരിക്കുന്നു .ചില കൂട്ടികീഴിക്കലുകള്‍ക്ക് ശേഷം സുഹൃത്തിനോട് കാറ് തിരിച്ചു വിടാന്‍ കല്‍പ്പിച്ചു .

ആ thall

ബസ്സ് സ്റ്റാന്‍റില്‍ വന്നപ്പോ കരഞ്ഞ കണ്ണുമായി ആ ഉമ്മ ,വാര്‍ദ്ധക്യമൊന്നും പ്രശ്നമാക്കാതെ കാമ കണ്ണുമായി പലരും സഹായം വാഗ്ദാനം ചൈത് രംഗത്തെത്തിയിട്ടുണ്ട് ,.കാറില്‍ നിന്നും ഇറങ്ങി നേരെ ആ ഉമ്മയുടെ അടുത്തെത്തി

"ഉമ്മ വരൂ ഉമ്മക്ക് പൊവേണ്ട സ്ഥലത്തേക്ക് ഞങ്ങള് കൊണ്ടുവിടാം "

കണ്ണ്‍ തുടച്ച് അവര്‍ ഞങ്ങളുടെ കൂടെ കാറിലേക്ക് ,സുഹൃത്തിന്‍റെ ഭാര്യക്ക് മുഷിഞ്ഞു നാറ്റം സഹിക്കാനാവുന്നില്ല ,അവള്‍ ഗ്ലാസ് താഴ്ത്തി വെച്ച് പുറത്തേക്ക് നോക്കിയിരുന്നു ,

"ഉമ്മയുടെ ആരാ ഇവിടെയുള്ളത് "

"ഇന്‍റെ മോളാ ,,,ഓളെ ഇബിടക്കാ കെട്ടിച്ചേക്ക്ണത് "

"അപ്പോ കൂടെ ആരും വന്നില്ലേ ?"

"അതിന് ഇനിക്ക് ആരുംല്ല്യാ ,ഉള്ള ഒരുത്തിനേയാ ഇങ്ങട്ട് കെട്ടിച്ചയച്ചത് " ഉമ്മ കരഞ്ഞ് മൂക്ക് പിഴിഞ്ഞു  ,സുഹൃത്തിന്‍റെ ഭാര്യ അറപ്പോടെ ചര്‍ര്ദിച്ചു ,

"മോള്‍ക്ക് ബിശേഷംണ്ടോ ?"ഉമ്മ സുഹൃത്തിന്‍റെ ഭാര്യയെ തലോടി ചോദിച്ചു ,

കലിപ്പോടെ എന്തോ പറയാന്‍ തുനിഞ്ഞ അവളെ സുഹൃത്ത് കാറിലെ കണ്ണാടിയിലൂടെ വിലക്കി ,

പിന്നെ ഒരു ദീര്‍ഘ നിശ്വാസത്തിന്‍റെ അകമ്പടിയോടെ ഉമ്മ മനസ്സ് തുറന്നു ,
ഒരു വര്‍ഷമായി മോളെ ഇങ്ങോട്ട് കെട്ടിച്ചയച്ചിട്ട് ,നാട്ടില്‍ നിന്നും പല തരത്തിലുള്ള ആലോചനകള്‍ വന്നിരുന്നു പക്ഷേ അവര്‍ ചോദിച്ച  സ്ത്രീധന തുക ഉണ്ടാക്കാന്‍ കഴിഞ്ഞില്ല ,ആയിടെ ആരോ കൊണ്ട് തന്ന ആലോചനയാ ,പത്തു പവനും പതിനായിരം രൂപയും സ്ത്രീധനമായി കൊടുത്തു ,അത് തന്നെ ഉണ്ടാക്കാന്‍ വല്ലാണ്ട് പാടുപെട്ടു , ഇപ്പോള്‍ പണം ചോദിച്ച് അവളെ ഭര്‍ത്താവ് ഉപദ്രവിക്കുന്നുണ്ട് പോലും ,പണവുമായി വന്നിരിക്കുകയാണ് ഈ പാവം ,
കയ്യിലുള്ള കവറിലെ മുഷിഞ്ഞ നോട്ടുകള്‍ അവര്‍ ഞങ്ങള്‍ക്ക് കാണിച്ചു തന്നു ,

കാറ് ഉമ്മ പറഞ്ഞ സ്ഥലത്തെത്തി ,വല്ലാത്ത ഒരു തെരുവ് ,നെരച്ച കെട്ടിടങ്ങളും വൃത്തികെട്ട മണവും ,നായ്ക്കളും മനുഷ്യരും തുല്ല്യ സ്വതന്ത്രത്തോടെ അവിടെ വിഹരിക്കുന്നു ,പാട് പെട്ട് ആ വീട് കണ്ടുപിടിച്ചു ,എല്ലും തോലുമായ ഒരു സ്ത്രീരൂപം വാതില്‍ക്കല്‍ വന്നു നിന്നു ,

"ഇന്‍റെ മോളെ !!!!!!"

"ഉമ്മാ .........ഇങ്ങള് ഇന്നേ ഈ ........നരഗത്തില് .........

ഉമ്മയുടേയും മകളുടെയും സ്നേഹ പ്രകടനത്തിന് ഭംഗം വരുത്തി കൊണ്ട് ഒരു വൃദ്ധന്‍ അങ്ങോട്ട് കയറിവന്നു ,കാഴ്ചയില്‍ ഉമ്മയെക്കാള്‍ വയസ്സ് തോന്നിക്കും ,മൂപ്പരാണ് ഈ കുട്ടിയുടെ ഭര്‍ത്താവ് .ഞങ്ങളെ കൂടെ കണ്ടത് മൂപ്പര്‍ക്ക് ഇഷ്ടപ്പെട്ടില്ല ,

"ഏ ആത്മിലോകോം  കോന്‍ ഹേ " മൂപ്പര് ഹിന്ദിയിലാ .......

"ഹം ഉസ്ക്കാ ...........(കൂട്ടുക്കാരന്‍റെ വാക്കുകള്‍ മുഴുവനാക്കാന്‍ മൂപ്പര് സമ്മദിച്ചില്ല )

"മേം പഹലെ ബത്തായാക്കാ   പൈസാ തുമാരേ പാസ് ഹേ  ?"  (ഞാന്‍ മുന്പ് പറഞ്ഞ പൈസ നിന്‍റെ കയ്യിലുണ്ടോ ?)

"ഹാം ജീ " ഉമ്മയും ഹിന്ദിയില്‍ ,,,,,

പിന്നെ വിറയാര്‍ന്ന കൈകള്‍ കൊണ്ട് ആ പണം അയാള്‍ക്ക് നല്‍കി ,പണം കിട്ടിയ സന്തോഷത്തോടെ അയാള്‍ അവിടം വിട്ടിറങ്ങി ,

"ഉമ്മാ എന്തിന് ഈ നരഗത്തിലേക്ക് ഈ കുട്ടീനെ കെട്ടിച്ചു "

"എന്താ ചെയാ മോനേ പെങ്കുട്ട്യാല് പ്രായായാല്‍ കെട്ടിക്കണ്ടേ ,വല്ല്യ സ്ത്രീധനം ഞമ്മക്കൊന്നും കൂട്ട്യാ കൂടില്ല്യാ ,അപ്പോ ഇതൊക്കെ തന്നെ ബജ്ജ് "

"ഇതിലും നല്ലത് ഇങ്ങക്ക് ഇനിക്ക് ഇത്തിരി ബെഷം മാങ്ങി തരായിരുന്നു .ഇബടെ ഞാന്‍ മൂപ്പര്‍ടെ മാത്രം കേട്ട്യോളല്ല .മൂപ്പര് കൂട്ടി കൊണ്ടോര്‍ണ എല്ലാരേം കൂടിയാ  " പിന്നെ കരച്ചിലോടെ കരച്ചില്‍ ,

ഒരു വല്ലാത്ത കെണിയിലാണ് ഈ കുട്ടി പെട്ടത് എന്ന്‍ മനസ്സിലായി ,എന്‍റെ ഉള്ളിലെ ഞാന്‍ ഉണര്‍ന്നു .പിന്നെ അവരെ  അവിടന്ന്‍ രക്ഷിക്കാനുള്ള ത്വര ,

"കുട്ടി എടുക്കാനുള്ളതെല്ലാം എടുത്തോ ഇങ്ങളെ ഞാന്‍ നാട്ടില് കൊണ്ട് വിടാം "

"നീ വേണ്ടാത്ത കാര്യത്തില്‍ തലയിടേണ്ട  ഈ സ്ഥലം അത്ര പന്തിയല്ല " കൂട്ടുക്കാരന്‍ എതിര്‍ത്തു ,

അപ്പോഴേക്കും വടിയും മറ്റ് ആയുധങ്ങളുമായി കുറേ പേര്‍ ഞങ്ങളെ വളഞ്ഞു ,അവര് ഞങ്ങളെ ബലമായി പിടിച്ച് വണ്ടിയില്‍ കയറ്റി ,.

"ജീവന്‍ വേണേമെങ്കില് ഇവിടന്ന് വിട്ടോ " കൂട്ടത്തിലുള്ള മലയാളി ശബ്ദം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു .

"ഞമ്മള് ഏതായാലും കുടുങ്ങി ഇങ്ങള് രക്ഷപെട്ടോളീ ഇങ്ങക്ക് ഞമ്മളെ രക്ഷപ്പെടുത്താനാകൂലാ  "

കാറിന്‍റെ ചില്ലുകള്‍ ഉയര്‍ത്തുന്നതിന്ന് മുന്പ് കേട്ട നിലവിളി അതായിരുന്നു .

രണ്ട് ദിവസം സുഹൃത്തിന്‍റെ വീട്ടിലെ അടച്ചിട്ട മുറിയില്‍ ഇരുന്ന്‍ ,ഒന്നും ചെയ്യാനാവാത്ത തന്‍റെ നിസ്സഹായാവസ്ഥ ഓര്‍ത്ത് വിലപിച്ചു ,

"പോലീസും ഭരണകൂടവും അവര്‍ക്ക് തുണയായുണ്ട് നമുക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല ,ഒരു വന്‍ മാഫിയ സംഘം തന്നെ ഇതിന്നു പിറകിലുണ്ട് " പിറ്റേ ദിവസത്തെ സുഹൃത്തിന്‍റെ അന്വേഷണ റിപ്പോര്‍ട്ട് ...

മലബാറിന്‍റെ സ്വന്തം ഇറച്ചി വരട്ടിയത്


ഞങ്ങൾ മലബാറുകാരുടെ പ്രത്യേകിച്ച് മലപ്പുറത്തുകാരുടെ ദേശീയ ഭക്ഷണമാണ് ഇറച്ചി വരട്ടിയത്, പോത്ത് ഞങ്ങളുടെ ദേശീയ മൃഗവും,കോഴി ദേശീയ പക്ഷിയും ..സുലൈമാനി ഞങ്ങളുടെ ദേശീയ പാനീയവും,മത്തി ഞങ്ങളുടെ ദേശീയ മത്സ്യവുമാണ്.
വെള്ളിയാഴ്ച മദ്രസ ഇല്ലെങ്കിലും കുറച്ചു നേരം കൂടി ഉറങ്ങാൻ സമ്മദിക്കൂലാ വീട്ടുകാര്, ഇറച്ചി വാങ്ങാൻ പോവണം, ഇറച്ചിയില്ലാത്ത വെള്ളിഴായ്ച്ചകൾ ഞങ്ങൾക്ക് ഓർക്കാനും കൂടി പറ്റൂല.
ഒരു പതിനൊന്നു മണിയാകുമ്പോഴേക്കും തന്നെ ഇറച്ചി തിളയ്ക്കുന്ന മണം നാട്ടിലെങ്ങും പരന്നു തുടങ്ങും, പള്ളിക്ക് പോണോലെ അത്തറിന്റെ മണോം അടുക്കളകളിലെ ഇറച്ചി വരട്ടണേന്റെ മണോം കൂടി അലുവേം മത്തി കറീം പോലെ വേറിട്ട്‌ തന്നെ നിക്കും..
ജുമാ ഖുതുബ നടക്കുമ്പോൾ പള്ളിയുടെ അടുത്തുള്ള ഏതെങ്കിലും വീട്ടീന്ന് ഇറച്ചി തിളയ്ക്കുന്ന മണം വന്നാൽ പിന്നെ പറയേം വേണ്ട. പള്ളി കഴിഞ്ഞാൽ ഖബർസ്ഥാനിൽ കയറി മരണപെട്ടവർക്ക് വേണ്ടി പെട്ടെന്ന് പ്രാർഥിച്ചു വീട്ടിലേക്കു വലിഞ്ഞു നടക്കും,പാവങ്ങള് അവിടെ കിടന്നു ഞങ്ങളെ അസൂയയോടെ നോക്കുന്നുണ്ടാകും..
പള്ളി കഴിഞ്ഞിട്ടും അങ്ങാടീൽ ആരേലും ചുറ്റി പറ്റി നിക്കുന്നുണ്ടെങ്കിൽ നമ്മളു മനസിലാക്കേണ്ടത് ഓന്റെ പൊരേല് അന്ന് ഇറച്ചി വാങ്ങിയിട്ടില്ലാന്നാണ് .നല്ല കുരുമുളകും മല്ലിയുമൊക്കെ ഇട്ടു വരട്ടിയ ഇറച്ചി കഴിച്ചു കഴിഞ്ഞാൽ പിന്നെ ഒന്ന് പല്ലിൽ കുത്തിയാലെ സമാധാനമാകൂ..
കാലത്ത് എട്ടു മണിക്ക് ഏതു ഹോട്ടലിൽ കയറിയാലും ഇറച്ചി കറിയും പൊറാട്ടയും കിട്ടും ഞങ്ങളെ നാട്ടിൽ. ബീഫ് ഫ്രൈ ,ബീഫ് കറി,ബീഫ് കുറുമ.. എത്ര ഐറ്റെംസാന്നറിയൊ.കൊണ്ടോട്ടീല് തന്നെ മേലങ്ങാടി ഭാഗത്താണ് ഏറ്റവും നല്ല ഇറച്ചി കിട്ടുക. സൌദീക്ക്‌ ഈത്തപ്പഴം കൊണ്ടോവര്ത്ന്നു പറയണ പോലെ കൊണ്ടോട്ടീൽ ഒരു ചൊല്ലുണ്ട് ..കൊണ്ടോട്ടീക്ക് ഇറച്ചി കൊണ്ടോവര്ത്ന്ന് ..
ഒരുപാട് പ്രവാസികളുണ്ടല്ലോ മലപ്പുറത്ത്‌ ,അവര് നാട്ടീക്കു വരുമ്പോൾ പിസ്തയും,ബദാമും,അണ്ടി പരിപ്പും,ചോക്ലെട്ടുമൊക്കെ കൊണ്ട് വരും. പകരം ഓല് പോകുമ്പോൾ ഞങ്ങൾ കൊടുത്തയക്കുന്നത് എറച്ചി പൊരിച്ചതും പത്തിരീം പിന്നെ വായക്ക ചിപ്സുമാണ്. നാട്ടീന്നു വരുന്ന ആളുടെ വിശേഷങ്ങൾ അറിയാനല്ല അന്ന് ആൾക്കാര് ഓന്റെ റൂമിൽ വരണത്,
നാട്ടീന്നു കൊണ്ട് വന്ന ബീഫിന്റെ ഓരോ കഷ്ണം തിന്നാനാ..
അതങ്ങിനെ ഓരോ കഷ്ണം നുള്ളിയെടുത്ത് വായിലിട്ടിട്ടു അവര് കണ്ണടച്ചു നിക്കും.. അപ്പൻറെ ടീച്ചറെ ഓലെ മനസ്സ് കൂടെ നമ്മളെ നാടും, മുഹമ്മദ്ക്കാന്‍റെ ഇറച്ചി പീട്യേം,അവിടെ തൂങ്ങി ആട്ണ പോത്തിന്റെ കൊറകും ,അതിൽ നിന്നും നല്ല ഭാഗം നോക്കി വാങ്ങണ ഉപ്പയും , കടലാസിൽ കൈ തൊടച്ച് അയിന്റെ പൈസ വാങ്ങി പെട്ടീലിടണ മുഹമ്മദ്ക്കേം , വീട്ടിലെത്തിയ ഉപ്പാന്റെ കയ്യീന്നു ഇറച്ചി പൊതി വാങ്ങി മരുമോളെ ഏൽപ്പിക്കണ ഉമ്മേം , കണ്ണീരോടെ ഏറ്റവും നല്ല സ്വാദിൽ പ്രിയതമനുവേണ്ടി അതിൽ മസാല ചേർക്കുന്ന ബീബീം ഒക്കെ ഓടി വരും..
ഒരു പോത്തിന്റെ ചിത്രം പോലും ഞമ്മള് മലപ്പുറത്ത്ക്കാര്‍ക്ക് നൊസ്റ്റാൾജിയ ആണ്.
ഞങ്ങളൊക്കെ പുവർ നോണ്‍ വെജ് ആണ്. .ജീവനുള്ള പോത്തിനെ അറക്കുമ്പോ അതിന്ന്‍ വേദനിക്കില്ലേ എന്ന്‍ പറയുന്നവരോട് ഞങ്ങള്‍ മലപ്പുറത്ത്ക്കാര്‍ക്ക് പറയാനുള്ളത് .പോത്തിന് മാത്രല്ല വെണ്ടക്കും, പയറിനും, മുരിങ്ങാകൊലിനുമൊക്കെ ജീവനുണ്ടല്ലോ. അതുപോലെ തന്നെ ഇറച്ചി കഴിക്കൂലാ എന്നാ മീനും ,മുട്ടയുമൊക്കെ കഴിക്കും .അവരോടും അതന്നെ പറയാനുള്ളത്..
റെസിപ്പി :-
ആദ്യ ചേരുവ
*********************
ഇറച്ചി - 1 കിലോ
വെളുത്തുള്ളി (ചതച്ചത് ) - 1/2 ടേബിള്‍ സ്പൂണ്‍
ഇഞ്ചി (ചതച്ചത് ) - 1/2 ടേബിള്‍ സ്പൂണ്‍
മഞ്ഞപ്പൊടി - 1/4 ടീ സ്പൂണ്‍
മുളകുപൊടി - 3/4 ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി - 1 ടീ സ്പൂണ്‍
ഗരം മസാല - 1/2 ടീ സ്പൂണ്‍
ജീരകം (പൊടിച്ചത്) - 3/4 ടീ സ്പൂണ്‍
ഉപ്പ് - പാകത്തിന്
രണ്ടാമത്തെ ചേരുവ
*************************
മുളകുപൊടി - 3/4 ടേബിള്‍ സ്പൂണ്‍
ജിഞ്ചര്‍ ഗാര്‍ലിക് പേസ്റ്റ് - 1 1/2 ടേബിള്‍ സ്പൂണ്‍
കുരുമുളക് പൊടി - 3/4 ടീ സ്പൂണ്‍
ഗരം മസാല - 1/2 ടീ സ്പൂണ്‍
കറി വേപ്പില - 2 തണ്ട്
എണ്ണ - വറുക്കാന്‍ ആവശ്യത്തിന്
ഉപ്പ് - പാകത്തിന്
പാചകം ചെയ്യുന്ന വിധം
*****************************
ആദ്യ ചേരുവയിലെ ഐറ്റംസ് എല്ലാം നന്നായി മിക്സ് ചെയ്ത് ഒരു 15 മിനിറ്റ് നേരം വെക്കുക. അതിനു ശേഷം കുക്കറില്‍ വെച്ചോ അല്ലാതെയോ വേവിക്കുക. ഇറച്ചിയില്‍ നിന്ന് ആവശ്യത്തിന് വെള്ളം ഊറി വരുമെന്നതിനാല്‍ വേവിക്കാന്‍ വെള്ളം ഉപയോഗിക്കേണ്ടതില്ല. മുഴുവനായി വേകുന്നതിന് മുന്നേ ഇറക്കി വെക്കുക. (കുക്കറില്‍ ആണ് വെക്കുന്നതെങ്കില്‍ 2-3 വിസില്‍ കേട്ടാല്‍ ഇറക്കി വെക്കാവുന്നതാണ്. പിന്നീട് ഇറച്ചി വെന്ത വെള്ളം മറ്റൊരു കപ്പിലേക്ക് മാറ്റുക.
ഇനി അടുപ്പില്‍ മറ്റൊരു പാത്രം വെച്ച് ചൂടാവുമ്പോള്‍ മാറ്റിവെച്ചിരിക്കുന്ന ഇറച്ചി വെന്ത വെള്ളത്തില്‍ നിന്നും 3/4 കപ്പ് വെള്ളം ഒഴിക്കുക. രണ്ടാമത്തെ ചേരുവയിലെ ആദ്യ മൂന്ന് സാധനങ്ങള്‍ ചേര്‍ത്ത ശേഷം നന്നായി ഇളക്കി തിളപ്പിക്കുക. തിളക്കുമ്പോള്‍ വേവിച്ച ഇറച്ചി ഇട്ടു നന്നായി മിക്സ് ചെയ്യുക. വേവാന്‍ ആവശ്യമെങ്കില്‍ മാത്രം ഇറച്ചി വെന്ത വെള്ളം കുറച്ചു കൂടി ചേര്‍ക്കാം. അധികമാകരുത്‌. ഉപ്പ് കുറവാണെങ്കില്‍ ഇപ്പോള്‍ ചേര്‍ക്കാം. നന്നായി വരണ്ടു വരുമ്പോള്‍ ഗരം മസാല ചേര്‍ത്തിളക്കി ഒരു 1-2 മിനുട്ട് കൂടി അടുപ്പില്‍ വെക്കുക.
ഇനി ഫ്രൈയിംഗ് പാന്‍ അടുപ്പില്‍ വെച്ച് ആവശ്യത്തിന് എണ്ണ ഒഴിക്കുക. വരട്ടി വെച്ച ഇറച്ചി ഇതില്‍ വറുത്ത് കോരുക. പിന്നീട് ഇതേ എണ്ണയില്‍ തന്നെ വേപ്പില വറുത്തെടുത്ത് ഗാര്‍ണിഷ് ചെയ്യുക. നാടന്‍ ഇറച്ചി ഫ്രൈ റെഡി.

Wednesday, 20 August 2014

സമീര്‍ ചിന്തകള്‍ : മുസ്തഫയുടെ പലായനം



നാട്ടിലെ പ്രമാണിയായ കുഞ്ഞാപ്പു ഹാജിയുടെ മകന്‍ ബുദ്ധിജീവി മുസ്തഫ ഒരു കത്ത് എഴുതി വെച്ച് നാട് വിട്ട് പോയി .
"ഈ പച്ചപ്പ് നിറഞ്ഞ മനോഹരമായ കേരളത്തില്‍ ബാപ്പയുടെതടക്കം ദുരിതമേ എനിക്കുണ്ടായിട്ടുള്ളൂ,എനിക്ക് വേണ്ടത് ആവിഷ്ക്കാര സ്വാതന്ത്രമാണ് , ,ഇനി ഞാന്‍ ഈ നശിച്ച കേരളത്തിലേക്ക് ഇല്ല "എന്നായിരുന്നു കത്തിലുണ്ടായിരുന്നത് ,
ഹാജിയാര്‍ കത്ത് ഉറക്കെ വായിച്ചതു കേട്ട് ബീവി ബീപാത്തു അലമുറയിട്ട് അകത്തേക്ക് ഓടി
"ഇന്‍റെ മുസ്തൂനെ എനിക്കിപ്പോ തന്നെ കാണണം,അല്ലെങ്കീ ഞമ്മള് ഇനി കഞ്ഞീന്‍റെ ബെളളം ഇറക്കൂല്ല " . ബീപാത്തു അപ്പോ തന്നെ ഗാന്ധിയാനായി നിരാഹാരം തുടങ്ങി
ഹാജിയാര്‍ ഉടനെ തന്നെ ഒരു അന്വേഷണ കമ്മീഷന് രൂപം നല്‍കി,കാര്യസ്ഥന്‍ മൊയ്തീനാണ് മേല്‍നോട്ടം,
സ്ഥലത്തെ പ്രധാന മഷിനോട്ടക്കാരന്‍ ജോത്സ്യന്‍ രുദ്രന്‍ പണിക്കര്‍ ഹാജിയാരുടെ സന്നിത്തിയില്‍ ഹാജരായി.മൂപ്പര്‍ വെറ്റിലയില്‍ മഷിയിട്ട് നോക്കി പറഞ്ഞു
"നിങ്ങടെ മകന്‍ മുസ്തു ഇപ്പോ മദ്രാസിലുള്ള ഒരു ഹോട്ടലില്‍ പാത്രം കഴുകികൊണ്ടിരിക്കുകയാണ് "
ഉടന്‍ തന്നെ തിരച്ചില്‍ അയല്‍ സംസ്ഥാനത്തേക്കു വ്യാപിപ്പിക്കാന്‍ കാര്യസ്ഥന്‍ മൊയ്തീന്‍ ഉത്തരവ് പുറപ്പെടുവിച്ചു ,എല്ലാ ദീര്‍ഘ ദൂര ട്രൈനിലും ബസ്സിലും എന്ന്‍ വേണ്ട എയര്‍ പോര്‍ട്ടുകളില്‍ വരേ തിരച്ചിലോട് തിരച്ചില്‍ ,
മുസ്തഫയുടെ പൊടിപോലും കാണാനില്ല,
"ഇനി ഓന് ഗല്‍ഫിലേക്കേങാനും വണ്ടി കേറീട്ടുണ്ടാവ്വോ " ഹാജിയാരുടെ ചെലവില്‍ ചുളുവില്‍ ഗള്‍ഫ് കാണാനുള്ള മൊയിതീന്‍റെ മോഹം മൂപ്പര്‍ അങ്ങനെ അറിയിച്ചു ..
"ഓനേ തെരഞ്ഞ് പിടിച്ച് കൊണ്ട് ബരുന്നോന് ഞമ്മള് പത്ത് സെന്‍റ് ഭൂമീം പൊര ബെക്കാനുള്ള കായീം തരാം " പുത്ര സ്നേഹം ഹാജിയാരെകൊണ്ട് അങ്ങനെ ഒന്ന്‍ പറയിപ്പിച്ചു, ഇതും കൂടി കേട്ടപ്പോ നാട്ടാരും വീട്ടാരും ഹാജിയാരുടെ പണിക്കാരും തെരച്ചില്‍ ഊര്‍ജ്ജിതമാക്കി
അവസ്സാനം തൊട്ടടുത്ത അങ്ങാടിയിലൂടെ നടന്നു പോകുന്ന മുസ്തഫയെ മീന്‍ക്കാരന്‍ കൊമ്പന്‍ ഹംസയ്ക്ക് കിട്ടി, കൂടെ പ്രൈസ് മണിയും ഭൂമിയും
വണ്ടിയില്‍ നാട് വിടാന്‍ പൈസ ഇല്ലാത്തത് കൊണ്ട് ഇഷ്ടന്‍ നടന്നാണ് നാട് വിട്ടത് പോലും

Monday, 19 May 2014

സത്താര്‍ക്കക്ക് പറ്റിയ പറ്റ്


സുഹാസിനെ കാണണം എന്ന അതിയായ മോഹമായിരുന്നു ആലപ്പുഴയില്‍ ഉള്ള സത്താര്‍ക്കയെ പാലക്കാടുള്ള സുഹാസിന്‍റെ വീട്ടില്‍ എത്തിച്ചത് ,കഠിനമായ യാത്രയുടെ അവസ്സാനം അയാള്‍ ലക്ഷ്യം കണ്ടു ,അപ്പോള്‍ എങ്ങോട്ടോ പോവാനായിട്ട് ഒരുങ്ങി ഇറങ്ങുകയായിരുന്നു സുഹാസ് ,
"ആ ...... സത്താര്‍ക്കയോ ? ഇതെന്താ ഒരു മുന്നറിയിപ്പും ഇല്ലാതെ ,ഞാനിപ്പോ ഒരു കല്യാണത്തിന് പോവാന്‍ ഇറങ്ങുകയായിരുന്നു "
"എടാ കല്യാണമൊക്കെ പിന്നേം കൂടാലോ,നിനക്കറിയോ എത്ര നാളത്തെ ആഗ്രഹമാണന്നോ ഇന്ന്‍ സഫലമായത് "
സുഹാസിനു അപകടം മണത്തു.......
"ഹെന്ത് കല്യാണം മാറ്റിവെക്കാനോ ,നോ ചാന്‍സ് ,ഒരു കാര്യം ചെയ്യാം ,കല്യാണത്തിന് നിങ്ങളും പൊന്നോളൂ "
"എടാ എന്നേ കല്യാണം വിളിച്ചില്ലല്ലോ ,വിളിക്കാത്ത കല്യാണത്തിന് പോയാല്‍ നാണക്കേടാ "
"എടോ തന്തേ ഇത് എന്‍റെ സുഹൃത്തിന്‍റെ മകളുടെ കല്യാണമാ,ഞാന്‍ വിളിച്ചാലും മതി ,വേണങ്കീ വാ,എല്ലേല്‍ ഞാന്‍ പോവ്വാ "
മനസ്സില്ലാ മനസ്സോടെ സത്താര്‍ക്ക സുഹാസിന്‍റെ ബൈക്കിന്‍റെ പിറകില്‍ കയറി ,ബൈക്ക് ചീറി പാഞ്ഞ് ഒരു വലിയ വീടിന്നു മുന്നില്‍ ചെന്നു നിന്നു ,ബൈക്കില്‍ നിന്നും ഇറങ്ങി രണ്ടു പേരും പന്തല്‍ ലക്ഷ്യമാക്കി നടന്നു ,
പന്തലില്‍ നിന്നും കോഴിബിരിയാണിയുടെ മണം , ധാരാളം വാഹനങ്ങള്‍ "ഏതോ പണച്ചാക്കിന്റെ വീട് തന്നെ ,ഈ സുഹാസ് ആള് പുലി തന്നെ ഇത്രേം വല്ല്യ ആളുകളൊക്കെ ഇവന്‍റെ സുഹൃത്തുക്കളാണല്ലോ " സത്താര്‍ക്കയുടെ മനസ്സില്‍ സുഹാസിനോടുള്ള ബഹുമാനം കുമിഞ്ഞു കൂടി ,
പന്തലില്‍ എത്തിയതും സുഹാസ് "കല്യാണ രാമനായി" ,പിന്നെ കാര്യങ്ങളെല്ലാം നിയന്ത്രിക്കുന്നത് സുഹാസായി ,വരുന്നവര്‍ക്ക് വെള്ളം കൊടുക്കുന്ന കാറ്ററിങ് ജോലിക്കാരെ അനാവശ്യമായി നിയന്ത്രിക്കുന്നു ,വരുന്നവരെ കൈപിടിച്ച് സീറ്റില്‍ ഇരുത്തുന്നു ,ബുഫേ വിളംബുന്ന ജീവനക്കാരോട് "സാധനം തികയില്ലേ "എന്നൊക്കെ തിരക്കുന്നു ,ആരുടേയോ പ്ലൈറ്റില്‍ ചിക്കന്‍ കുറച്ചു വിളമ്പിയ കാറ്ററിങ് തൊഴിലാളിയെ മുതലാളി അറിയാതെ പിരിച്ചു വിടുന്നു ,
എല്ലാം കണ്ണ്‍ നിറഞ്ഞു നോക്കി കാണുകയാണ് സത്താര്‍ക്ക ...."ഇന്‍റേ സുഹാസ് ആള് മിടുക്കന്‍ തന്നേ "
അപ്പോഴാണ് വീട്ടുടമ രംഗപ്രവേശനം ചൈതത്,തടിച്ചു ചുവന്ന്‍ തുടുത്ത് കദരിട്ട ഒരു സുന്ദരന്‍ ,സുഹാസിന്‍റെ അമിത ആവേശം കണ്ടിട്ടെന്നോണം അയാള്‍ സുഹാസിന്‍റെ അടുത്ത് വന്ന്‍ ചോദിച്ചു
"ഹെല്ലാ ഭക്ഷണം കഴിച്ചോ ?"
"ഇങ്ങള് ഇത്രേം നേരം ഇതെവിടെയായിരുന്നു ,ഞാന്‍ കഴിച്ചോളാം ,ഇങ്ങള് ആ പുയാപ്ല വരുംബോഴെക്കിന് കുട്ടീനെ ഒരുക്കാനുള്ള കാര്യങ്ങള്‍ നോക്കിക്കൊളീം "
സത്താര്‍ക്കാക്ക് വീണ്ടും സന്തോഷം കൊണ്ട് കണ്ണ്‍ നിറഞ്ഞു ,
"എടോ ഇവിടെ പെണ്ണും ചെറുക്കനും ഒന്നും വരാനില്ല ,ഇന്നിവിടെ എന്‍റെ ഈ വീടിന്‍റെ കുടിയിരിക്കല്‍ ചടങ്ങാ നടക്കുന്നത് ,വന്നത് വന്ന്‍ ,ചെലക്കാതെ നക്കീട്ട് പോവാന്‍ നോക്ക് ,അല്ലെങ്കീ ഞാന്‍ ഇന്‍റേ ചെര്‍ക്കന്‍മാരേ വിളിക്കും........!@#$%^&*%#@!@ "
അത് കേട്ട സത്താര്‍ക്കയുടെ ഉള്ളില്‍ ഒരു ഇടി വെട്ടി , സുഹാസിന്‍റെ കൂടെ വിളിക്കാത്ത ആ കൂടിയിരിക്കലിന്റെ ബിരിയാണി തിന്നുബോ സത്താര്‍ക്കയുടെ കണ്ണ്‍ വീണ്ടും നിറഞ്ഞു ,അപ്പോള്‍ നേരത്തേതിന്നു വിപരീതമായി സുഹാസിനെ കൊല്ലാനുള്ള ദേഷ്യമുണ്ടായിരുന്നു അയാളുടെ മനസ്സില്‍

Tuesday, 28 January 2014

എന്‍റെ ആത്മ വിദ്യാലയം


പതിവിലും നേരത്തെ എഴുന്നേറ്റപ്പോള്‍ പുറത്ത് നല്ല മഴ,ദുബായിയില്‍ ഒരു ആഴ്ചത്തെ ബിസിനസ്സ് വിസിറ്റിങ് കഴിഞ്ഞ് ഇന്നലെയാണ് ഒമാനില്‍ എത്തിയത് ,ഗള്‍ഫില്‍ മഴ പെയ്യുമ്പോള്‍ മനസ്സില്‍ ആദിയാണ് ,എന്നാലും മഴ എന്നും ഒരു സുഖമാണ്...
ജരാനരകള്‍ ബാധിച്ച  മനസ്സിന്റെ ബാല്യത്തിലേക്കുള്ള ഒരു തിരിച്ചുപോക്കിനുള്ള  അവസരം കൂടിയാണ്   മഴ  നല്കുന്നത്.
മഴയേകുറിച്ച് കവികള്‍ എഴുത്തുംബോള് അറിയാതെ  പ്രണയം കയറിവരും ,മഴയും പ്രണയവും അത്രമേല്‍ ഇഴകിച്ചേര്‍ന്നിരിക്കുന്നു കവിമനസ്സുകളില്‍ ,പക്ഷേ എനിക്ക് മഴ സമ്മാനിക്കുന്നത് എന്‍റെ ആദ്യ സ്കൂള്‍ ദിനങ്ങള്‍ തന്നെയാണ് .
പുത്തനുടുപ്പും, പുതിയ  കുടയും ,ചെരുപ്പും ഒക്കെ ഇട്ടു  സ്കൂളിലേക്ക് പോവാന്‍ വീടിന്റെ വാതില്‍ക്കല്‍  വന്നു നില്‍ക്കുന്ന എന്‍റെ ആ കുഞ്ഞു കണ്ണുകള്‍  പുറത്തു തിമിര്‍ത്ത് പെയ്യുന്ന  മഴയെ നോക്കിയിരുന്നിട്ടുണ്ടാവണം.

വെറുതെ ഫേസ് ബുക്കില്‍ കയറി നോക്കിയപ്പോള്‍ മുണ്ടപ്പലത്തെ സ്കൂളിന്‍റെ നവതി ആഘോഷം കൊണ്ടാടുന്ന പോസ്റ്റ് കണ്ടു ,വല്ലാത്ത സന്തോഷം തോന്നി,,ഈ പ്രവാസത്തിനിടയ്ക്ക് ഇങ്ങനെ ഒരു വാര്‍ത്ത എനിക്ക് എത്തിച്ചതിന്  
ആധുനിക വാര്‍ത്താ മാധ്യമത്തെ ഒന്ന്‍ വണങ്ങി, 

മുണ്ടപ്പലം ആലുങ്ങല്‍ എ എം ഏല്‍പി സ്കൂള്‍  ആദ്യമായി "അ "എന്ന അക്ഷരം പഠിപ്പിച്ച എന്‍റെ ആത്മവിദ്യാലയം.ഇന്ന്‍ ഞാന്‍ എഴുത്തുന്ന വാക്കുകള്‍ക്കു  മുഴുവന്‍ ഞാന്‍ കടപ്പെട്ടിരിക്കുന്നത് എന്‍റെ ഈ വിദ്യാലയത്തോട് തന്നെയാണ് , ഇന്ന്‍ ഞാന്‍ സൌദി അറേബിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയുടെ പര്‍ച്ചേസ് മാനേജര്‍ ആയി ജോലി ചെയ്യുന്നു ,കമ്പനിയുടെ ബ്രാഞ്ചുകള്‍ പല രാജ്യങ്ങളിലുണ്ട് ,അവിടെയെല്ലാം ഞാന്‍ പോകേണ്ടതുണ്ട് , ഇഷ്ടം പോലെ രാജ്യങ്ങള്‍ ഇതിനോടകം സന്ദര്‍ശിച്ചു കഴിഞ്ഞു ,എവിടെ പോയാലും മുണ്ടപ്പലത്തെ സ്കൂളിന്‍റെ മുന്നിലൂടെ പോവുമ്പോള്‍ ഞാന്‍ അറിയാതെ ആ ചെറിയ കുട്ടിയായി മാറുന്നു.

ഹസ്സന്‍മാഷ് ,അസൈനാര്‍ മാഷ് ,ജയകൃഷ്ണന്‍മാഷ് ,ഗീത ടീച്ചര്‍ ,ഇമ്പിച്ചികോയ മാസ്റ്റര്‍ മുതലായവരെ ഇന്നും ഓര്‍ക്കുന്നു ,

കെട്ടിലും മട്ടിലും മിതത്ത്വം പാലിക്കുന്ന നല്ലവനായ ഒരു ഹെഡ്മാഷ് തന്നെയായിരുന്നു ഹസ്സന്‍ മാഷ് ,ഹസൈനാര്‍ മാഷ് പഠിപ്പിച്ച കണക്ക് ഇന്നും എനിക്ക് മുതല്‍ കൂട്ടാണ് ,

ജയകൃഷ്ണന്‍ മാഷ് ഒരു ഓള്‍  ഇന്‍ ഓള്‍ ആയിരുന്നു ,കായികം ,കല ,മുതലായവ ഏറ്റെടുത്ത് വിജയിപ്പിക്കാന്‍ നിപുണന്‍ ,എന്നില്‍ പഠനത്തിന് ഒരു മത്സര ബുദ്ധി ജനിപ്പിച്ചത് ജയകൃഷ്ണന്‍ മാഷ് ആയിരുന്നു, അന്ന്‍ ഞാനും ബാഷിംഷായും പിന്നെ പാണ്ടിക്കാട് ഉള്ള സമീറ   തുറക്കല് ഉള്ള ഹസീന  ഒക്കെയായിരുന്നു ക്ലാസിലെ പഠിപ്പിസ്റ്റുകള്‍ ,

ഇമ്പിച്ചി കോയ മാസ്റ്റര്‍ക്ക് രണ്ട് വീക്കിനസ്സ് ഉണ്ടായിരുന്നു ,ഒന്ന്‍  രണ്ട് സിഗരറ്റ് ഒന്നാക്കി വലിക്കുന്ന ഒരു പരിപാടിയുണ്ട് ,അതുപോലെ  ഒരു സംഗീത ഉപകരണം വളരേ തന്‍മയത്തോടെ മൂപ്പര്‍ വായിക്കുന്നത്, വളരേ കൌതുകത്തോടെയാണ് ഞാന്‍ അതൊക്കെ  നോക്കികണ്ടിരിരുന്നത് ,

ഗീത ടീച്ചര്‍ ഞാന്‍ നാലാം ക്ലാസില്‍ ആയപ്പോഴാണ് വന്നത് ,എനിക്ക് ഇംഗീഷിന്‍റെ ആദ്യപാഠങ്ങള്‍ പഠിപ്പിച്ചു തന്നത് ടീച്ചറാണ് ,

എന്നിലെ എന്നെ പടച്ചുണ്ടാക്കിയ എന്‍റെ വിദ്യാലത്തിനെ കുറിച്ച് എത്ര പറഞ്ഞാലും മതിവരില്ല,90വര്‍ഷങ്ങള്‍ മുണ്ടപ്പലത്തിന് അറിവ് സമ്മാനിച്ച്  ജീവിതത്തിലേക്ക് കൈപിടിച്ച് നടക്കാന്‍ പഠിപ്പിച്ച എന്‍റെ വിദ്യാലയത്തിന് സ്നേഹത്തില്‍ പൊതിഞ്ഞ ആയിരം നവതിആശംസകള്‍  .  തിരക്കുപിടിച്ച ഇന്നിന്‍റെ ലോകത്തെ യാന്ത്രിക ജീവിതത്തില്‍ പെട്ട് അലഞ്ഞു നടക്കുമ്പോള്‍ സ്വസ്ഥമായ ആ പഴയ സുന്ദര ദിനങ്ങളെ കുറിച്ച് ഫേസ് ബുക്കിലൂടെ ഒരു പോസ്റ്റിട്ട് എന്നെ ഓര്‍മ്മിപ്പിച്ച മുസ്തഫ മുണ്ടപ്പലത്തിനോടുംനന്ദി ,