Wednesday, 23 January 2013

ഹൃദയത്തിന്‍റെ ഭാഷ

ഹൃദയത്തിന്‍റെ ഭാഷയില്‍ അപേക്ഷിക്കുന്നു ,ഹൃദയത്തിന്‍റെ ഭാഷ പഠിക്കരുത് ,

ഹൃദയം പറയുന്നതെന്ത് എന്ന്‍ മറ്റുള്ളവര്‍ മനസ്സിലാക്കരുത് അവിടെയാണ് താല്‍കാലിക വിജയം.

പ്രിയേ എന്‍റെ ഹൃദയത്തിലേക്ക് നോക്കൂ എന്ന്‍ പറയുന്ന ഇന്നത്തെ കാമുകന്‍റെ മനസ്സില്‍ അവളെ കശക്കി എറിയാനുള്ള മന്ത്രം മാത്രം ,അത് അവള്‍ മനസ്സിലാക്കി കഴിഞ്ഞാല്‍ പിന്നെ വാര്‍ത്തകള്‍ ജനിക്കുന്നതെങ്ങനെ,

എന്‍റെ ഹൃദയത്തില്‍ നീയല്ലാതെ ആരുമില്ല എന്ന്‍ ഓരോ കാമുകന്‍റേയും ഇടനെഞ്ചില്‍ തലോടി പറയുന്നവളുടെ ഹൃദയത്തിന്‍റെ ഭാഷ പഠിച്ചാല്‍ ,ഇന്നിന്‍റെ കാമുക ഹൃദയങ്ങള്‍ മൌനിയാകില്ലേ 

ഒരു മാസം കൊണ്ട് വീടുപണി ശരിയാക്കിത്തരാം എന്ന്‍ പറയുമ്പോള്‍ ,"ശരിയാക്കിത്തരാം "എന്ന്‍ കനപ്പിച്ച് മനസ്സില്‍ പറയുന്ന മേല്‍നോട്ടക്കാരന്റെ ഹൃദയത്തിന്‍റെ ഭാഷ പഠിച്ചാല്‍,നിര്‍മ്മാണ മേഖല സ്തംഭിക്കില്ലെ ,

ഹൃദയത്തിന്‍റെ ഭാഷയില്‍ അപേക്ഷിക്കുന്നു ,ഹൃദയത്തിന്‍റെ ഭാഷ പഠിക്കരുത് ,

Sunday, 20 January 2013

ഒളിച്ചോട്ടം














ഇനിയും വേണ്ട ഇവിടൊരു ജീവിതം ,

കണ്ടു മടുത്തു കേട്ടുമടുത്തു .
കലാപച്ചൂടിന്‍ വെയിലും, ചോര നാറുന്ന മഴയും.
മക്കളെ വ്യഭിചരിക്കുന്ന പിതാക്കളെ കണ്ടു,
ലഹരിയിലലയുന്ന യൌവ്വനങ്ങളെ കണ്ടു. 
കറുത്ത കാശും, കൊള്ളപ്പലിശയും കണ്ടു,
മുടിയുന്ന കാടും, കൊഴുക്കുന്ന നഗരവും, 
മറയുന്നകൃഷിഭൂമിയും..കോണ്‍ഗ്രീറ്റ് കാടുകളും ......
ഇനി എന്തിനേറെ അറിയണം.....
എന്റെ മുഖമെവിടെയോ കളഞ്ഞു പോയി?....
ഇനി ഞാന്‍ യാത്രയാവട്ടെ
ഈ ദൈവത്തിന്‍റെ സ്വന്തമെന്ന നാട്ടില്‍ നിന്ന്‍ ,

Monday, 14 January 2013

ആദ്യത്തെ പെണ്ണുകാണല്‍ ,



മൂത്തുമ്മയുടെ വീട്ടിലെ സല്‍കാരത്തിന്റെ അന്നാണ് അത് സംഭവിച്ചത്,ടൌണില്‍  ഒരു ചെറിയ ബിസിനസ്സ് നടത്തി പോരുന്ന കാലം.സല്‍കാരത്തിന് വളരെ വൈകിയാണ് എത്തിയത്.കടയില്‍ നിന്നും ബൈക്കില്‍ വെയിലും കൊണ്ട് വരുന്ന ഞാന്‍ അപ്പോ ഒരു പെണ്ണുകാണാനുള്ള മൂഡിലായിരുന്നില്ല, എന്‍റെ വരവും കാത്തിരിക്കുന്ന മൂത്തുമ്മ  കണ്ട ഉടനെ അകത്തേക്ക് വരാന്‍ പറഞ്ഞു ,സല്‍ക്കാര പന്തലില്‍ ബിരിയാണി  വിളംബുന്ന സ്ഥലത്തേക്ക് പോവാന്‍ തുനിഞ്ഞ ഞാന്‍ വീട്ടിന്നകത്തേക്ക് ,അവിടെ അറിയുന്നവരും അറിയാത്തവരുമായി ഇഷ്ടംപോലെ പെണ്ണുങ്ങള്‍ ,എനിക്കോഴികെ ഏല്ലാവര്‍ക്കും അറിയാം ഞാന്‍ പെണ്ണൂക്കാണാന്‍ വന്നതാണ് എന്ന്‍ ,

ഒരു മുറിയുടെ വാതില്‍ക്കല്‍ നിര്‍ത്തിയിട്ട് മൂത്തുമ്മ പറഞ്ഞു "ഈ കുട്ടീനെ അനക്ക് പറ്റ്യോ എന്ന്‍ നോക്കിക്കേ "പിന്നെ വാതില്‍ തുറന്നതും ഉള്ളിലേക്ക് തള്ളി വിടലും വാതില്‍ അടക്കലും എല്ലാം കഴിഞ്ഞു ,

വെളിച്ചത്ത് നിന്ന്‍ വന്നിട്ടാണോ എന്നറിയില്ല ചുറ്റും പുക പോലെ ,കുറച്ചു നേരം കഴിഞ്ഞപ്പോള്‍ കാഴ്ച തെളിഞ്ഞു വന്നു ,ഒരു കൊച്ചു സുന്ദരീ മുന്നില്‍ , ആദ്യം ശ്രദ്ധിച്ചത് അവളുടെ ചുവന്ന്‍ തുടുത്ത ചുണ്ടുകള്‍  ,കളര്‍ ലേശം കൂടുതലല്ലേ അതേ അവള്‍ ലിപ്സ്റ്റിക്ക് ഉപയോഗിച്ച് കൂട്ടിയതാണ് ,പിന്നെ മറ്റുള്ള ശരീര ഭാഗങ്ങള്‍ ഓരോന്നിലും ഓരോ തരത്തിലുള്ള പൊലിപ്പിക്കല്‍ ,ഡ്രസ്സ് കണ്ടാലറിയാം കുറഞ്ഞത് 5000/-രൂപയെങ്കിലും വരും,ആ നിന്ന നില്‍പ്പില്‍ മനസ്സില്‍ അവളുടെ മൊത്തത്തിലുള്ള ഒരു കണക്കെടുപ്പ് നടത്തി ,വെരി കോസ്റ്റ്ലി ,ഞമ്മക്ക് നടക്കൂല്ല ,

"എന്താ പേര് " ചിന്തയില്‍ നിന്നും ഉണര്‍ന്നു ,സാധാരണ ആണുങ്ങളല്ലേ ആദ്യം  ചോദിക്കേണ്ടത് ഇവളിതെന്ത് പെണ്ണ്‍ .എന്നാലും ചമ്മല്‍ മാറ്റാതെ പറഞ്ഞു

"സകീര്‍ , മുഴുവന്‍ പേര് സകീര്‍ ഹുസൈന്‍  "

"എന്‍റെ പേര് റോഷ്നി,ഞങ്ങള് ഫാമിലി മൊത്തം ദുബായിയില്‍ ആയിരുന്നു ,ഞാന്‍ പഠിച്ചതും വളര്‍ന്നതും എല്ലാം...... "

പെണ്ണ്‍ വാചാലയാവുന്നു ഇന്‍റെ റബ്ബേ എന്നോട് എന്തിനീ കടുംകൈ എനിക്കിത് ശരിയാവില്ല

"ഇങ്ങളെ  രണ്ടു മൂന്ന് പ്രാവശ്യം ഞാന്‍ കണ്ടിട്ടുണ്ട് "

"ങേ !!! എവിടെ വെച്ച് "

"ഇങ്ങടെ ഷോപ്പിന്‍റെ മുന്നിലൂടെ കാറില്‍  പോകുമ്പോള്‍ ഒരിക്കല്‍ ഉപ്പ കാണിച്ചു തന്നതാ പിന്നെ അതിലൂടെ പോകുമ്പോളൊക്കെ  നോക്കാറുണ്ട്"

"ഏ.......എന്നിട്ട് കാണാറുണ്ടോ " 

"ങാ....ഇന്നും കണ്ടിരുന്നു "

ഹോഹോ അപ്പോ ഇവര് കൊറേ കാലമായിട്ട് എന്നെ ചുറ്റി പറ്റി തന്നെയുണ്ട് അല്ലേ പടച്ചോനേ

"നിന്‍റെ ഉപ്പേടെ പേരെന്താ ?"

"അപ്പോ ഇന്നേ അറിയില്ലേ ഞാന്‍ മൊയ്തു ഹാജിയുടെ മോളാ "

"ഏത് ആ പള്ളീന്‍റെ അടുത്തുള്ള വലിയ വീട്ടിലെ മൊയ്തു ഹാജിയോ ?"

"അതേ "

അപ്പോ ഈ കൊച്ചിന് എന്തോ കൊഴപ്പമുണ്ട്,അല്ലാണ്ട് എനിക്ക് എന്തര്‍ഹത ,എന്തായാലും എനിക്ക് വേണ്ട ഇന്‍റെ കൊക്കിലൊതുങ്ങില്ല . ഭയങ്കര വായാടിയാ ,ഞാന്‍ കെട്ടിയാ പിന്നെ ഓള്‍ടെ മോന്തമ്മേന്ന് കയ്യെടുക്കാന്‍ നേരമുണ്ടാവില്ല ,പോരാത്തതിന് എന്‍റെ ശംബളം  ഓള്‍ക്ക് കോസ്മറ്റിക്ക് വാങ്ങാന്‍ തെകയൂല്ല.

"ആരാ ആ ജനലിലൂടെ നോക്കുന്നത് നീ ആ ജനാല ഒന്നടച്ചേ "

ജനലില്‍ ആരുമില്ല അടക്കാന്‍ പോകുമ്പോള്‍ കാലിന് വല്ല ഞൊണ്ടലും ഉണ്ടോ എന്ന പരീക്ഷണം ,അതും പെര്‍ഫെക്റ്റ് പിന്നെപ്പോ എന്താ ,അവളുടെ മൈനസ് എന്താണ് എന്നാറിയാനുള്ള ആകുലത ,

"എനിക്ക് ഇങ്ങളെ ഇഷ്ടാണ് ഇങ്ങക്കോ ? "

"ങേ!!!!!   ഞാന്‍ വീണ്ടും ഞെട്ടി ,ഇതും ആണിന്‍റെ അവകാശമാണ്,എന്‍റെ ഡയലോഗ് ഇവള്‍ പറഞ്ഞാല്‍ ഇവളുടെ ഡയലോഗ് ഞാന്‍ പറയേണ്ടി വരും ,ആ ചോദ്യത്തില്‍ ഞാന്‍ നാണിച്ചു ,പടച്ചോനേ ഞാന്‍ പെങ്കൊന്തനാവുകയാണോ?.അപ്പോഴേക്കും വാതിലില്‍ മുട്ടിവിളി,മൂത്തുമ്മയാണ്

"മതി മതി ഇനി കല്യാണം കഴിഞ്ഞിട്ട് മതി "

ഹാവൂ രക്ഷപെട്ടു ,പുറത്തേക്ക് വന്നപ്പോള്‍ എല്ലാ പെണ്ണുങ്ങളുടെയും നോട്ടം എന്‍റെ മുഖത്ത്,എല്ലാ മുഖത്തും സന്തോഷം  ,എല്ലാര്‍ക്കും അറിയാം തമ്മില്‍ അങ്ങോട്ടും ഇങ്ങോട്ടും ഇഷ്ടപ്പെട്ടുള്ള വരവാണ് എന്ന്‍ ,പിന്നെ മൂത്തുമ്മായുടെ മക്കള്‍ എന്നെ വിളിച്ച് ടെറസ്സിന്‍റെ മുകളിലേക്കു കൊണ്ടുപോയി ,

"അനക്ക് കോളടിച്ചല്ലോ,മൊയ്തു ഹാജിയുടെ ഒരേ ഒരു മകള്‍ ഇട്ടു മൂടാന്‍ പണം ,ഓല്‍ക്ക് അന്നേ ഇഷ്ടപ്പെട്ട് ഇങ്ങോട്ട് വന്ന ആലോചനയാ,കുട്ടിക്കും അന്നേ നന്നായി ഇഷ്ടപ്പെട്ടെക്ക്ണ് ,അന്‍റെ ഭാഗ്യം "

"ന്നാ എനിക്ക് ഇഷ്ടപ്പെട്ടില്ല ഈ കല്യാണം നടക്കില്ല "  എടുത്തടിച്ചപ്പോലുള്ള ഈ ഡയലോഗ് അവരാരും പ്രതീക്ഷിച്ചതല്ല.മൂത്തമ്മയുടെ ഒരു മകള്‍ അപ്പോഴേക്കും താഴെ പോയി വിവരം പാട്ടാക്കി ,

"ഓന്ന് ഓളേ പറ്റീട്ടില്ലേലോ"

അവളോട് ഭാവി കാര്യങ്ങള്‍ സംസാരിച്ചിരുന്ന  ഉമ്മയും പെങ്ങന്‍മാരും മുകളിലേക്കു കയറി വന്നു ,

"അനക്ക് ഇത് എന്തിന്‍റെ കേടാ,നല്ലൊരു ബന്ദം ഒത്തു വന്നപ്പോ......"

"എനിക്ക് വേണ്ടാന്ന് പറഞ്ഞാ വേണ്ട,എന്‍റെ സങ്കല്‍പ്പത്തിലെ ഭാര്യയാവാന്‍ ഓള്‍ക്ക് കയ്യൂല്ല "

"ഒലക്ക ഓന്‍റെ ഒടുക്കത്തെ സങ്കല്‍പ്പം,"അത് മൂത്താപ്പയുടെ വകയായിരുന്നു ,പിന്നെ കുടുംബ ചരിത്രങ്ങളുടെ കെട്ട് എന്‍റെ മുന്നില്‍ അഴിഞ്ഞു വീണു ,ഞാന്‍ തീരുമാനത്തില്‍ ഉറച്ചു നിന്നു ,

"ഇജ്ജ് കാത്തിരുന്നോ അനക്ക് ഇനി ഐശ്വര്യാ റായി വരും " മൂത്താപ്പ ക്ഷമകെട്ട് പടി ഇറങ്ങി ,കൂടെ ഞാനും

കോണി പടികള്‍ ഇറങ്ങുംബോള് നേരത്തെ സന്തോഷം കൊണ്ട് നോക്കിയ കണ്ണുകളില്‍ മുഴുവനും ദഹിപ്പിക്കാന്‍ പോന്ന തീ ,,,,,,

പന്തലിലില്‍ ആവി പറക്കുന്ന കോഴി ബിരിയാണി ആവേശത്തോടെ തിന്നുംബോള് രണ്ട് കണ്ണുകള്‍ ജനലിലൂടെ ദയനീയമായി നോക്കുന്നത് കണ്ടു ,ആ മിഴികള്‍ നിറഞ്ഞിരുന്നു ,,,,,,,,,

ന്നാലും എനിക്ക് വേണ്ടാ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

Saturday, 12 January 2013

ബസ്സിലെ സ്വപ്നം

ലുഖ്മാന്‍ ഒരു മത പ്രഭാഷകനാണ്,തന്‍റെ വാക് ചാതുര്യം കൊണ്ട് ഏത് വലിയ സദസ്സിനെയും പിടിച്ചിരുത്താന്‍ ലുഖ്മാന് സാധിക്കും,പണ്ഡിതനായ ലുഖ്മാന്‍റെ പഴയ ജീവിതം കുത്തഴിഞ്ഞതായിരുന്നു ,നാട്ടിലെ സ്ത്രീകള്‍ക്ക് മാന്യമായി വഴിനടക്കാന്‍ കഴിയാത്ത ഒരവസ്ഥയുടെ പിന്നില്‍ ലുഖ്മാന്‍റെ കരങ്ങളായിരുന്നു ,പരാതി കേട്ട് സഹികെട്ട് ഉപ്പ കൊയാക്ക അവനെ ഉസ്മാന്‍ മൊല്ലാക്കയുടെ പള്ളി ദറസ്സില് കൊണ്ടാക്കിയതാണ് ,ഉസ്മാന്‍ മൊല്ലാക്കയുടെ ശിക്ഷണത്തില്‍ അവന്‍ പുതിയൊരു മനുഷ്യനായി ,ചൈതുപോയ പാപങ്ങള്‍ പൊറുത്തു തരുവാന്‍ എപ്പോഴും പടച്ചവനോട് കരഞ്ഞു പ്രാര്‍ത്ഥിക്കും ,

കോഴിക്കോട് ബസ്റ്റാന്‍റ് പരിസരം ,

തലേ ദിവസത്തെ പ്രഭാഷണം കഴിഞ്ഞ് ഉറക്ക ചടവോടെ നാട്ടിലേക്ക് പോവാന്‍ ബസ്സ് കാത്ത് നില്‍ക്കുകയാണ് ലുഖ്മാന്‍ ,അപ്പോഴുണ്ട് കുലുങ്ങി കുലുങ്ങി "മര്‍ഹബ "ബസ്സ് വരുന്നു ,കോഴിക്കോട് പ്രസംഗമുണ്ടാവുന്ന പലപ്പോഴും ഈ ബസ്സിലാണ് യാത്ര ,അത്കൊണ്ട് കണ്ടക്ടറേയും ചെക്കറേയും നന്നായി അറിയാം ,

ബസ്സില്‍ കയറിയപ്പോള്‍ സീറ്റ് മൊത്തം കാലി എന്നും തിക്കി തിരക്കി നിന്നാണ് പോവാറ് ഇന്നെങ്കിലും ഇരുന്ന്‍ പോവാല്ലോ ,നല്ല ഒരു സീറ്റ് പിടിച്ചു ,നല്ല ഉറക്ക ക്ഷീണമുണ്ട് അറിയാതെ മയങ്ങി ,

ഉറക്കത്തില്‍ ലുഖ്മാന്‍ ഒരു സ്വപ്നം കണ്ടു ,മരിച്ചു കിടക്കുന്ന താന്‍,ആളുകള്‍ തന്നെ പളളികാട്ടില്‍ കബറടക്കുന്നു ,പിന്നെപടച്ചവന്‍റെ സന്നിതിയിലേക്ക് ,ചൈത നല്ല കാര്യവും ചീത്ത കാര്യവും തൂക്കി നോക്കിയപ്പോള്‍ തിന്മ കൂടുതല്‍ ,നന്നായിട്ട് കാലം കുറച്ചല്ലേ ആയിട്ടുള്ളൂ അപ്പോഴേക്കും മരണം സംഭവിച്ചല്ലോ അതാണ് വിനയായത് ,പിന്നെ കയ്യും കാലും കൂട്ടി കെട്ടി നരഗത്തിലേക്ക് എടുത്തെറിയപ്പെട്ടു .

നരഗത്തിന്റെ ആഴങ്ങളിലേക്ക് പോകുമ്പോള്‍ എവിടെയോ തല വെച്ചടിച്ചു ഒന്ന്‍ കുലുങ്ങി , ഉറക്കത്തില്‍ നിന്നും ഞെട്ടി ഉണര്‍ന്നു പരിസര ബോധം വീണ്ടുകിട്ടി ,ബസ്സിലാണ് ചുറ്റും ആളുകള്‍ തിങ്ങി നില്‍ക്കുന്നു ,ബസ്സ് പിറകോട്ട് സഞ്ചരിക്കുന്നു ,
"പടച്ചോനേ ബസ്സ് എന്‍റെ സ്റ്റോപ്പും കഴിഞ്ഞോ " 

"ആളെറങ്ങാനുണ്ട് വണ്ടി നിര്‍ത്തടാ ഹംക്കെ ആളെറങ്ങാനുണ്ട് "

ലുഖ്മാന്‍ വളരെ പ്രയാസപ്പെട്ട് തിക്കി തിരക്കി ഡോറിനടുത്ത് എത്തി ,അപ്പോഴാണ് ഒരു കാര്യം ശ്രദ്ധിച്ചത് ,ബസ്സ് കോഴിക്കോട് സ്റ്റാന്‍റില്‍ നിന്നും പുറപ്പെടുന്നേയുള്ളൂ ,ചുറ്റിലുമുള്ളവര്‍ ചിരിക്കുന്നു ,

"ഹല്ല മൌലവി ഇങ്ങള് ഒറങ്ങിപ്പോയോ ?" ചെക്കറുടെ ചോദ്യം 

തിരിച്ച് നടന്ന് സീറ്റിനടുത്ത് എത്തിയപ്പോ തന്‍റെ സീറ്റില്‍ മാന്യനായ ഒരു സ്വാമി ഞെളിഞ്ഞു ഇരിക്കുന്നു , 

"നാട്ടിലെ മതമൈത്രിക്ക് കോട്ടം തട്ടാത്തിരിക്കാന്‍ നില്‍ക്കുന്നതാണ് ബുദ്ധി"
ലുഖ്മാന്‍ ഉള്ളില്‍ സമാധാനിച്ചു .

Tuesday, 8 January 2013

കുഞ്ഞാപ്പുവിന്‍റെ ജീപ്പ്

എന്നത്തേയും പോലെ അയല്‍വാസി കുഞ്ഞാപ്പുക്കയുടെ സെല്‍ഫ്എടുക്കാത്ത ജീപ്പിന്‍റെ ചിരിക്കുന്ന ശബ്ദം കേട്ടാണ്ഉണര്‍ന്നത് ,മൂപ്പര്‍ മണിക്കൂറുകളോളം പരിശ്രമിച്ചു തോറ്റാല്‍ മൂപ്പര്‍ടെ മോന്‍ കുഞ്ഞുമോനെ എന്‍റെ വീട്ടിലേക്ക് വീടും അതും ആലോചിച്ച് പുതപ്പിനുള്ളില്‍ ചുരുണ്ട് കൂടിയപ്പോ വെളിയില്‍ ആ പൊന്നുമോന്‍റെ ശബ്ദം ,

"ആ ജീപ്പൊന്ന് തള്ളി സ്റ്റാര്‍ട്ടാക്കാന്‍ ഉപ്പ ഇങ്ങളെ വിളിക്കുന്നുണ്ട് "

രാവിലത്തെ സുഖ നിദ്ര നശിപ്പിക്കുന്ന കുഞ്ഞാപ്പുവിന്‍റെ ജീപ്പിനെ പ്രാകി എണീറ്റ് പല്ലും മുഖവും കഴുകി ജീപ്പ് തള്ളികൊടുക്കാന്‍ പോയി ,

"കുഞ്ഞാപ്പുക്കാ ഇങ്ങക്ക് ഇത് വിറ്റ് പുതിയതോരെണ്ണം വാങ്ങിക്കൂടേ"
എന്ന എന്‍റെ ചോദ്യത്തിന് മൂപ്പര്‍ടെ മറുപടി ഇങ്ങനെ

"കുട്ട്യേ ഇത് സ്റ്റാര്ട്ടാകാന്‍ മാത്രേ പ്രയാസോള്ളൂ അത് കയിഞ്ഞാ ഇവന്‍ പുലിയാ " 

"ഹും പുലി ,എലിപോലും മാനനഷ്ടത്തിന് കേസുകൊടുക്കും അതിന്‍റെ പേര് ഇതിനോട് ഉപമിച്ചാല്‍ " എന്ന്‍ മനസ്സില്‍ കരുതി കുഞ്ഞാപ്പു പറഞ്ഞത് ശരിയെന്ന ഭാവേനെ തലയാട്ടി വീണ്ടും വണ്ടി തള്ളി .മൂപ്പര് വണ്ടിയില്‍ കയറി സുഖിച്ച് ആഞ്ഞു തളളാന്‍ കല്‍പ്പിക്കുമ്പോള്‍ കലിപ്പ് വരും ,അങ്ങനെ ഒരുവിധേന സ്റ്റാര്‍ട്ടായി ,മൂപ്പര് ഒരു നന്ദി പോലും പറയാതെ ചീറിപ്പാഞ്ഞു ,

രാവിലെ തന്നെ ക്ഷീണിച്ചു ഒരു പരുവമായി വീട്ടിലേക്ക് നടന്നു ,അപ്പോഴുണ്ട് ദാ വേറെ ഒരു കുരിശ് ,അപ്പുറത്തെ വീട്ടെലെ സാബുമോന്‍ . ഇനി എന്നും രാവിലെ ഒരുമിച്ച് ജോഗിങ് ചെയ്യണം എന്ന്‍ കച്ചകെട്ടിയാണ് ഇന്നലെ രാത്രി പിരിഞ്ഞത്,

"ഇന്ന്‍ ഞാനില്ല ഈ ജീപ്പ് തള്ളി ഞാനൊരു പരുവമായി നമുക്ക് നാളെ നോക്കാം "എന്നും പറഞ്ഞ് അവനെ പറഞ്ഞു വിട്ടു . 

പതിവ് പോലെ രാത്രി അങ്ങാടിയില്‍ സൊറ പറഞ്ഞിരിക്കുമ്പോള്‍ കുറച്ചകലെ ഇരുട്ടില്‍ ഒരു ജീപ്പ് സെല്ഫെടുക്കാതെ നിന്ന്‍ ചിരിക്കുന്നു ,

"ഒന്ന്‍ തള്ളി തരോ " എന്ന്‍ ഇരുട്ടില്‍ നിന്നും ആരോ വിളിച്ചു ചോദിച്ചു ,എല്ലാരും കൂടി തള്ളി സ്റ്റര്‍ട്ടാക്കികൊടുത്തു ,പോകുന്നതിന്ന് മുന്‍പ് ഡ്രൈവര്‍ താങ്ക്സ് പറഞ്ഞു ,പിന്നെ നിശബ്ദത ,

പിറ്റേ ദിവസം രാവിലെ കുഞ്ഞാപ്പുവിന്‍റെ വീട്ടില്‍ നിന്നും ജീപ്പിന്‍റെ ചിരിക്ക് പകരം കുഞ്ഞാപ്പുവിന്‍റെ നിലവിളി ,

"ഇന്‍റേ ജീപ്പ് കള്ളന്മാര് കൊണ്ടോയേ "......................................

മമ്മൂട്ടിക്കയുടെ ഫറോക്ക് പാലം

മമ്മൂട്ടിക്ക നാട്ടില്‍ അറിയപ്പെടുന്ന ഒരു ചീട്ടു കളിക്കാരനാണ് ,നാട്ടിലെ ഒരേയൊരു ജന്‍മിയുടെ ഒരേയൊരു മകന്‍ ,ഒപ്പം ചീട്ടു കളിച്ച പല പാവപ്പെട്ടവരേയും മൂപ്പര്‍ പണക്കാരനാക്കിയിട്ടുണ്ട് ,ചീട്ടു കളി കഴിഞ്ഞാല്‍ മൂപ്പര്‍ടെ വിനോദം വെടി പറയല്‍ ,അത് കേള്‍ക്കാന്‍ വയസ്സന്‍മാരും കുട്ട്യോളും ചെറുപ്പക്കാരും മൂപ്പര്‍ടെ ചുറ്റിലും താടിക്ക് കയ്യും കൊടുത്ത് ഇരിക്കും 

ഇന്നും കണ്ടു മൂപ്പര്‍ടെ ചുറ്റും ആള്‍കൂട്ടം,ഇന്നിപ്പോ പ്രത്യേകിച്ച് ഒരു പണിയുമില്ല ,ഒന്ന്‍ കേട്ടുകളയാം മൂപ്പര്‍ടെ വിടല്‍ ..

മൊയ്തുക്കയുടെ പെട്ടികടയിലാണ് ഇന്നത്തെ ഇരിപ്പ് , കള്ളി തുണിയും ബനിയനും തലേകെട്ടുമായി മൂപ്പര്‍ വാ തുറന്നു ,

"ഞമ്മള് ഇന്നലെ ഫറോക്ക് പാലത്തിന്‍റെ ചോട്ടില് ഇരിന്ന് ചീട്ട് കളിച്ചോണ്ടിരിക്കുമ്പോ പൊഴേല് മീന് കൂറ്റം കുത്തി കളി ക്കണ്,ഒടനെ തന്നെ മ്മള് അപ്പോര്‍ത്തേ കുട്ട്യാപ്പൂന്റെ പീട്യേന്നു ഒരു ചൂണ്ടല് മാങ്ങി ,
ഒരു എരേനീം കോത്ത് പൊഴേക്ക് ഒരേറു കൊടുത്ത് ഈറ്പ്പന്‍റെ മറ്റേ അറ്റം ഫറോക്ക് പാലത്തിമ്മേല് തന്നെ കെട്ടിട്ട് ,
ഒരു ചായ കുടിച്ചാന് മ്മള് സൈതാലിന്‍റെ മക്കാനീക്ക് പോയി ,ഒരു സുലൈമാനീം കുടിച്ചോണ്ടിരിക്കുമ്പോ ,ഇന്‍റേ മമ്പോര്‍ത്ത തങ്ങളേ സൈതാക്കന്മാരെ ഫറോക്ക് പാലം ഇങ്ങനെ ആട്ണു ,ആട്ടംന്ന് ബെച്ചാ ഒടുക്കത്തെ ആട്ടം , കാര്യന്താ ഒരു പരുത്ത മീന് ഇന്‍റേ ചൂണ്ടേമേ കൊത്ത്യേക്ക്ന് ,ഞമ്മള് പിന്നെ അമാന്തിച്ചില്ല ,അരേ ല് കെടക്ക്ണ കത്തി ഇങ്ങട്ട് ഊരി ഒരു ഏറ് ,അത് കൃത്യം ഈര്‍പ്പമ്മേ തന്നെ കൊണ്ട് ചൂണ്ട പൊട്ടി ,ഞമ്മള് ആ പണി അപ്പോ ചൈത്തില്ലേങ്കി ഇന്ന്‍ ഫറോക്ക് പാലം ഇല്ല്യാ ,,,,,,,,"

വയറ് നിറഞ്ഞു ,എല്ലാരും മുഖത്തോട് മുഖം നോക്കി ഒരു ഇളിഞ്ഞ ചിരിയുമായി പല വഴിക്ക് പിരിഞ്ഞു ,,,,,,,

സുലൈമാന്‍റെ റാഡോ വാച്ച്

കുഞ്ഞീവി ഒരു വയറ്റാട്ടിയാണ് നാട്ടിലെ ഒട്ടുമിക്ക വീട്ടിലെയും കുഞ്ഞുങ്ങള്‍ പിറന്നു വീണത് ആ കൈകളിലേക്കാണ്.ഭര്‍ത്താവ് പൊട്ടന്‍ കാദറ് ഒരു പണിയുമില്ലാതെ നാട്ടില്‍ അലഞ്ഞു നടക്കും ,കുഞ്ഞീവിയാണ് കുടുംബം നോക്കുന്നത്,വയറ്റാട്ടി മാത്രമല്ല കുഞ്ഞീവി ഒരു അഭിസാരിക കൂടിയാണ്,


കുഞ്ഞീവിയുടെ അമ്മയും ഒരു വേശ്യയായിരുന്നു,അമ്മയുടെ മരണ ശേഷം ആരാരുമില്ലാത്ത കുഞ്ഞീവിയെ സ്ഥിര സന്ദര്‍ശകനായ നാട്ടിലെ പ്രമാണി കലന്തനാജി തന്‍റെ കാര്യസ്ഥന്‍ പൊട്ടന്‍ കാദറിനെ കൊണ്ട് കല്യാണം കഴിപ്പിക്കുകയായിരുന്നു ,കാദറ് വെറും കാവല്‍ക്കാരന്‍ മാത്രം,

കലന്തനാജിയുടെ മരണ ശേഷമാണ് കുഞ്ഞീവി വൈറ്റാട്ടി പണി തുടങ്ങിയത്,പ്രസവ ശുശ്രൂഷയ്ക്ക് വേണ്ടി കുഞ്ഞിപോക്കറിന്റെ വീട്ടില്‍ പോയ അന്നാണ് കലന്തനാജി അല്ലാത്ത ഒരാളുടെ കൂടെ കിടന്നത് ,അപ്പുറത്തെ മുറിയില്‍ തന്‍റെ ഭാര്യ പ്രസവിച്ച് കിടക്കുന്നുണ്ട് എന്ന ഒരു വിജാരവും ഇല്ലാതെ മൂപ്പര്‍ അവളെ കടന്നു പിടിക്കുകയായിരുന്നു, കാര്യം കഴിഞ്ഞപ്പോള്‍ പോക്കര്‍ കുറച്ചു പണം വെച്ചു നീട്ടി . പിന്നീടങ്ങോട്ട് അതും ഒരു തൊഴിലായി,പല പകല്‍മാന്യന്‍മാരും കുഞ്ഞീവിയുടെ വീട്ടിലെ നിത്യ സന്ദര്‍ശകര്‍,കല്യാണ പ്രായമായ ചെറുപ്പക്കാര്‍ക്ക് പഠിക്കാനുള്ള ഉപകരണം, ഒട്ടുമിക്ക ചെറുപ്പക്കാരും തങ്ങളുടെ കന്യകാത്വം കുഞ്ഞീവിക്കു സമര്‍പ്പിച്ചു ,

************************************* 
സ്ഥലത്തെ മറ്റൊരു പ്രമാണി അഹമ്മദാജിയുടെ മകന്‍ സുലൈമാന്‍ ആയിടെയാണ് ഗള്‍ഫില്‍ നിന്നും വന്നത് ,അഹമ്മദാജി പള്ളി കമ്മറ്റി പ്രസിഡണ്ടാണ്,പോരാത്തതിന് പൂത്ത പണവും ,ജാതി മത ഭേതമന്യേ എല്ലാരും ബഹുമാനിക്കുന്ന വ്യക്തിത്വം. സുലൈമാന്‍ എന്നും ഒരു മഞ്ഞ ടീഷര്‍ട്ടും കൈലിമുണ്ടും റാഡോ വാച്ചും മൂക്കില്‍ തുളച്ച് കയറുന്ന അത്തറും പുരട്ടി അങ്ങാടീല്‍കൂടി വിലസ്സി നടക്കും ,അവന്‍ വണ്ടി കയറി പോയാലും ആ മണം കുറേ നേരം അവിടെ തന്നെ ചുറ്റി തിരിയും.തന്‍റെ കയ്യിലെ വാച്ചിന്‍റെ വിലയും ടീഷര്‍ട്ടിന്‍റെ കമ്പനിയുടെ മഹത്വവും കൂട്ടുക്കാരോടും നാട്ടുക്കാരോടും പലകുറി വിളബിയിരിക്കുന്നു,

ഒരു ദിവസം സുലൈമാനും കൂട്ടുക്കാരും അങ്ങാടിയില്‍ ഇരിക്കുമ്പോള്‍ കുഞ്ഞീവി അവര്‍ക്ക് മുന്നിലൂടെ നടന്നുപോയി,കുഞ്ഞീവിയുടെ മാസ്മരിക സൌന്ദര്യം സുലൈമാനെ മത്തു പിടിപ്പിച്ചു,തന്‍റെ കല്യാണം നിശ്ചയിച്ചിരിക്കുകയാണ്, അവന്‍ മനസ്സില്‍ എന്തൊക്കെയോ ഉറപ്പിച്ചു .
കുഞ്ഞീവിയുടെ സൌന്ദര്യം വര്‍ണ്ണിക്കുന്ന കൂട്ടുക്കാരോട് "നിങ്ങള്‍ക്കൊന്നും ഉമ്മയും പെങ്ങന്‍മാരുമില്ലേ "എന്ന്‍ ചോദിച്ചു കയര്‍ത്തു .

അന്ന്‍ രാത്രി കുഞ്ഞീവിയുടെ വാതില്‍ക്കല്‍ അത്തറിന്‍റെ സുഖന്ദം, മുട്ടുന്നതിന്ന് മുന്‍പ് തന്നെ വാതില്‍ തുറക്കപ്പെട്ടു ,മതിവരുവോളം ആനന്ദിച്ചു ,ഗള്‍ഫില്‍ അറബിച്ചിയുമായി നടത്തിയത് ഇതിന്‍റെ ഏഴകലത്തുപോലും എത്തില്ല . ഒടുവില്‍ ക്ഷീണിച്ച് അവശനായി കിടക്കുന്ന സുലൈമാന്‍റെ ചെവിയില്‍ കുഞ്ഞീവിയുടെ വാതിലിലെ ശക്തമായ മുട്ടിവിളി,: പൊട്ടന്‍ കാദറാണ് കുഞ്ഞീവിയുടെ ഭര്‍ത്താവ്,"പടച്ചോനേ ഇന്‍റെ മാനം കപ്പല് കേറുമോ "എന്നും പറഞ്ഞ് അവന്‍ ചാടി എണീറ്റ് മുണ്ടും വാരി വലിച്ച് ഉടുത്ത് ഓടി ,ഓട്ടം അവസ്സാനിച്ചത് സ്വന്തം വീട്ടു പടിക്കല്‍,കിണറ്റില്‍ നിന്നും വെള്ളം കൊരി കുളിച്ച് വീട്ടില്‍ കയറി കതകടച്ച് ഉറങ്ങി ,

പിറ്റേ ദിവസം രാവിലെ അങ്ങാടിയില്‍ പോവാന്‍ ഡ്രസ്സ് മാറ്റുംബോഴാണ് ആ കാര്യം സുലൈമാന്‍ ശ്രദ്ധിച്ചത് ,തന്‍റെ മഞ്ഞ ടീഷര്‍ട്ടും റാഡോ വാച്ചും കുഞ്ഞീവിയുടെ വീട്ടിലാണ് ,പതിവുപോലെ അങ്ങാടിയിലേക്ക് പോയത് പച്ച ഷര്‍ട്ടും കള്ളിമുണ്ടുമായി ,സുലൈമാന്‍റെ മാറ്റം ആളുകള്‍ ശ്രദ്ധിച്ചു .പലരും ചോദിക്കുകയും ചൈതു 

"ഹല്ല അന്‍റെ റാഡോ വാച്ച് ഇജ്ജ് ബിറ്റോ "

ഏവരുടേയും ചോദ്യത്തിന് മറുപടി എന്നോണം പൊട്ടന്‍ കാദറ് മഞ്ഞ ടീഷര്‍ട്ടും റാഡോ വാച്ചും ധരിച്ച് അങ്ങാടിയില്‍ അവതരിച്ചു ,,,,,,,